Showing posts with label വിവരസാങ്കേതികവിദ്യ. Show all posts
Showing posts with label വിവരസാങ്കേതികവിദ്യ. Show all posts

Thursday, June 16, 2011

2011 ജൂണ്‍ 16
ഐബിഎമ്മിന് ഇന്ന് നൂറു വയസ്സ്

ഐബിഎമ്മിന്റെ ചരിത്രം എന്നത് ആധുനിക കംപ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാര്‍ഡ്ഡിസ്ക്കും ഫ്ളോപ്പി ഡിസ്ക്കും പേഴ്സണല്‍ കംപ്യൂട്ടറും മാത്രമല്ല വിവരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഡൈനാമിക് മെമ്മറിയും എത്തിയത് ഐബിഎമ്മിന്റെ ആവനാഴിയില്‍ നിന്നാണ്. പഞ്ച് കാര്‍ഡ് മെഷീനുകളിലൂടെ ടൈപ്പ് റൈറ്ററുകളുടെ ലോകത്തെത്തി അവിടെ നിന്ന് സൂപ്പര്‍ കംപ്യൂട്ടറിന്റെയും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെയും വികാസത്തിലൂടെ ലോകത്തിന്റെ നെറുകൈയില്‍ ചുംബിച്ച ഐബിഎം മാറ്റത്തിന്റെ കൊടുങ്കാറ്റായി തന്നെ തുടരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ മെയിന്‍ഫ്രെയിം കംപ്യൂട്ടര്‍ മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റിലെ തിരക്കൊഴിവാക്കി ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സല്‍ പ്രോഡക്ട്സ് കോഡും മറ്റാരുടേതും ആയിരുന്നില്ല. ആഗോളവ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ചൊരു മാറ്റത്തിന് ഇടയാക്കിയ ഐബിഎം എന്ന അമേരിക്കന്‍ കമ്പനി അതിന്റെ ശതാബ്ദിയുടെ നിറവിലാണിപ്പോള്‍.


സി.ടി. ആറില്‍ നിന്ന് തുടക്കം

1911 ജൂണ്‍ 16ന് ഓഫീസുകള്‍ക്കാവശ്യമായ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന മൂന്നു കമ്പനികള്‍ ചേര്‍ന്ന് കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി.ആര്‍) എന്ന പേരില്‍ ഒറ്റക്കമ്പനിയായപ്പോള്‍ കരുതിയിരുന്നില്ല അത് വിവരസാങ്കേതികരംഗത്തെ ചരിത്രം മാറ്റിമറിക്കാന്‍ പോന്ന ഒരു സ്ഥാപനമായി മാറുമെന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ ടാബുലേറ്റിംഗ് മെഷീന്‍ കമ്പനി, ഇന്റര്‍നാഷണല്‍ ടൈം റെക്കോര്‍ഡിംഗ് കമ്പനി, കംപ്യൂട്ടിംഗ് സ്കെയില്‍ കമ്പനി എന്നിവ കൂടിച്ചേര്‍ന്നാണ് കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി.ആര്‍) കമ്പനിയുണ്ടായത്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ തുടക്കക്കാരില്‍ പ്രധാനികളായ ഐബിഎം കമ്പനിയുടെ മുന്‍ഗാമിയായിരുന്നു ഇത്.
ചാള്‍സ് റാന്‍ലെറ്റ് ഫ്ളിന്റ് എന്ന യുവാവാണ് ഈ മൂന്നു കമ്പനിയുടെയും ലയനത്തിന് വഴിതെളിച്ചത്. കണക്കുകൂട്ടല്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് ഫ്ിളന്റ് 1914ല്‍ തോമസ് ജെ വാട്സണ്‍ സീനിയറിനെ നിയമിച്ചു. രണ്ടു ദശാബ്ദത്തോളം കമ്പനിയെ മുന്നോട്ടു നയിച്ച അദ്ദേഹമാണ് കണ്ടുപിടുത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലോകത്തിലൂടെ കമ്പനിക്ക് പുതിയ ദിശാബോധം നല്‍കി ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്തത്. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (ഐബിഎം) എന്ന പേര് സ്വീകരിച്ചത് 1924ലാണ്. 1917 മുതല്‍ കാനഡയിലെ കമ്പനി ഐബിഎം എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് ഐബിഎം എന്നത് കമ്പനിയുടെ പൊതുവായ പേരായി മാറ്റുകയായിരുന്നു. പഞ്ച് കാര്‍ഡുകളുടെയും ടാബുലേറ്ററുകളുടെയും നിര്‍മ്മാണകുത്തകയായി ഐബിഎം പിന്നീട് മാറി. പിന്നീടങ്ങോട് വളര്‍ച്ചയുടെ പടവുകളായിരുന്നു.

1920ല്‍ കംപ്യൂട്ടിംഗ് ടാബുലേറ്റിംഗ് റെക്കോര്‍ഡിംഗ് (സി.ടി. ആര്‍) കമ്പനി വളരെ ചെറിയൊരു സ്ഥാപനമായിരുന്നു, പക്ഷേ, ആഗ്രഹങ്ങള്‍ വലുതും. സിടിആര്‍ ദേശീയതലം വിട്ട് ആഗോളവിപണിയില്‍ എത്തിനോക്കാന്‍ ഏറെ കൊതിച്ചിരുന്ന കാലമായിരുന്നു അത്. നല്ല വളര്‍ച്ചാനിരക്കുണ്ടായിരുന്ന കമ്പനിക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പിന്നെയുള്ള ശ്രമം അതിനുവേണ്ടിയായിരുന്നു. ഇതോടനുബന്ധിച്ച് അന്ന് കമ്പനിയുടെ പ്രസിഡന്റ് വാട്സണ്‍ ഇന്ത്യയിലെ ബോംബെയിലുമെത്തുകയുണ്ടായി. ആഗോള കമ്പനിയെന്ന തോന്നല്‍ ജനിപ്പിക്കാനാണ് തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ബിസിനസ്സ് മെഷീന്‍സ് എന്ന പേര് സ്വീകരിക്കുന്നതുപോലും. ഇന്ന് ഇരുന്നൂറോളം രാജ്യങ്ങളിലധികം പടര്‍ന്നുപന്തലിച്ച കമ്പനിയില്‍ നാലേകാല്‍ ലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അഞ്ച് നോബല്‍ സമ്മാനം ഉള്‍പ്പെടെ പ്രമുഖമായ പല അവാര്‍ഡുകളും ഭഐബിയെമ്മര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐബിഎമ്മിലെ ജീവനക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. സാങ്കേതികരംഗത്ത് ഏറെ മൂല്യമുള്ള ട്യൂറിംഗ് അവാര്‍ഡ് ലഭിച്ചത് നാലു തവണ. നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അവാര്‍ഡ് ഒമ്പത് തവണ, അഞ്ചു പ്രാവശ്യം നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അവാര്‍ഡ് എന്നിവയൊക്കെ കരസ്ഥമാക്കിയിട്ടുണ്ട് വലുപ്പത്തില്‍ പതിനെട്ടാം സ്ഥാനത്തുനില്‍ക്കുന്ന അമേരിക്കയിലെ ഐബിഎം കമ്പനി ജീവനക്കാര്‍. ആഗോളതലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങളുള്ള ഐബിഎം ആയിരിക്കും അമേരിക്കന്‍ കമ്പനികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റ് കരസ്ഥമാക്കിയിട്ടുള്ളത്.

തുടക്കം മുതല്‍ ഐബി എം കടന്നുവന്ന വഴികളെക്കുറിച്ച് അറിയുന്നത് കംപ്യൂട്ടര്‍ ചരിത്രം അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഗുണകരമാവും. ഡാറ്റാ പ്രോസസ്സിംഗില്‍ മുന്നിട്ടുനിന്നിരുന്ന ഐബിഎം 1920 കാലത്ത് ടാബുലേഷന്‍ മെഷീനുകള്‍ക്ക് വിവരങ്ങള്‍ കൈമാറാനായി പ്രത്യേകം പഞ്ച് കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു. അവരുടെ സിസ്റ്റങ്ങളില്‍ മാത്രമേ ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം സാധിച്ചിരുന്നുള്ളൂവെങ്കിലും 1928 ആവുമ്പോഴേക്കും ഇത് പരിഷ്ക്കരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്ന ഈ പഞ്ച്ഡ് കാര്‍ഡുകളാണ് 1950 മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയിലെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കം പലരും ഉപയോഗിച്ചത്. അങ്ങനെ അത് ഈ മേഖലയിലെ സ്റ്റാന്‍ഡേര്‍ഡ് ആയി മാറുകയായിരുന്നു. അതോടൊപ്പം ഔട്ട്പുട്ട് പ്രിന്റ് ചെയ്തെടുക്കാവുന്ന രീതിയിലുള്ള ടാബുലേറ്റര്‍ മെഷീനുകളും ഇക്കാലയളവില്‍ ഐബിഎം പുറത്തിറക്കുകയുണ്ടായി. 1934ല്‍ ഐബിഎം 405 എന്ന പേരില്‍ അക്കൌണ്ടിംഗ് മെഷീന്‍ ഐബിഎം പുറത്തിറക്കി. ഇത് 1949 വരെ വിപണിയിലുണ്ടായിരുന്നു.
പീസ്വര്‍ക്ക് അടിസ്ഥാനത്തിലായിരുന്നു ആദ്യം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. എല്ലാവരെയും സ്ഥിര ശമ്പളക്കാരായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത് 1934ലാണ്. ഒരു വര്‍ഷം കഴിഞ്ഞ് ഐബിഎമ്മിന്റെ ഇലക്ട്രിക് ടൈപ്പ്റൈറ്റര്‍ വിപണിയിലെത്തിച്ചു. ഭഇലക്ട്രോമാറ്റിക'് എന്ന പേരിലെത്തിയ ഈ ടൈപ്പ്റൈറ്റര്‍ 1990 വരെ മാര്‍ക്കറ്റിലുണ്ടായിരുന്നു. 1937ല്‍ യു. എസ് സോഷ്യല്‍ സെക്യൂരിറ്റി നിയമം അടിസ്ഥാനമാക്കി 26 മില്യണ്‍ തൊഴിലാളികളുടെ റെക്കോര്‍ഡുകള്‍ തയ്യാറാക്കി കൈകാര്യം ചെയ്യാന്‍ ഐബിഎം ടാബുലേറ്റിംഗ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെ ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റീഡിംഗ് (ഒ.സി. ആര്‍) എന്ന സാങ്കേതികവിദ്യയ്ക്ക് തുല്യമായ മറ്റൊരു വിദ്യ -ഓട്ടോമേറ്റഡ് ടെസ്റ്റ് സ്കോറിംഗ്, 1937ല്‍ ഐബിഎം സാധ്യമാക്കിയിരുന്നു. പെന്‍സില്‍ കൊണ്ട് മാര്‍ക്ക് ചെയ്ത കളങ്ങള്‍ സെന്‍സ് ചെയ്ത് വളരെ കൃത്യമായി നിര്‍ധാരണം ചെയ്യാന്‍ ഇതിലൂടെ സാധ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് മുന്നോടിയായി എത്തിയ ഈ സാങ്കേതികവിദ്യയിലൂടെ പല റിക്രൂട്ട്മെന്റ് നടപടികളും എളുപ്പത്തില്‍ ചെയ്യാനായി. 1943ല്‍ ഇലക്ട്രിക് റിലേയ്ക്ക് പകരം ഉപയോഗിക്കാവുന്ന വിധത്തില്‍ വാക്വംട്യൂബ് മള്‍ട്ടിപ്പയര്‍ സങ്കേതം ഐബിഎം വികസിപ്പിച്ചു. അതോടെ അരിത്മെറ്റിക് ക്രിയകള്‍ ഇലക്ട്രോണിക് രീതിയില്‍ വേഗതയോടെ ചെയ്യാമെന്നായി. അതിനിടെ, 1944ല്‍ ഓട്ടോമാറ്റിക് സീക്വന്‍സ് കണ്‍ട്രോള്‍ഡ് കാല്‍ക്കുലേറ്റര്‍ ഐബിഎം പുറത്തിറക്കി. അക്കാലത്തെ വന്‍കിട കാല്‍ക്കുലേറ്റിംഗ് ഉപകരണമായിരുന്നു ഇത്. ഭമാര്‍ക്ക് വണ്‍' എന്ന പേരില്‍ കൂടി അറിയപ്പെട്ട ഈ മെഷീന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് സ്ഥാപിച്ചിരുന്നത്. 1948ല്‍ സെലക്ടീവ് സീക്വന്‍സ് ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ എന്ന ഡിജിറ്റല്‍ കാല്‍ക്കുലേറ്റിംഗ് മെഷീന്‍ അവതരിപ്പിച്ചു. 12,000 വാക്വംട്യൂബുകളും 21,000 ഇലക്ട്രോ മെക്കാനിക്കല്‍ റിലേകളും ഇതില്‍ ഉപയോഗിച്ചിരുന്നു. ഭസ്റ്റോര്‍ഡ് പ്രോഗ്രാം' മെച്ചപ്പെടുത്താന്‍ പറ്റുന്ന വിധത്തിലുള്ള ആദ്യത്തെ കംപ്യൂട്ടറായിരുന്നു ഇത്.
1950, സാങ്കേതികകാര്യങ്ങളില്‍ മുന്നിട്ടുനിന്നിരുന്ന സോവിയറ്റ് യൂണിയനെ തോല്‍പ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്ന കാലം. ഇലക്ട്രോണിക് കംപ്യൂട്ടറുകള്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് പല സംഘങ്ങള്‍ക്കും സഹായം നല്‍കി. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഐബിഎമ്മും ഇതിനായി മുന്നിട്ടിറങ്ങി. അങ്ങനെയാണ് 1951ല്‍ ഐബിഎം 701 എന്ന കംപ്യൂട്ടര്‍ നിര്‍മ്മിക്കുന്നത്. അതായിരുന്നു ആദ്യത്തെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ കംപ്യൂട്ടര്‍. ലോകത്തെ അതിശയിപ്പിച്ച് ഐബിഎം അവതരിപ്പിച്ച കംപ്യൂട്ടറിലൂടെ ഇലക്ട്രോണിക് ബിസിനസ്സ് രംഗത്തേക്കും കാലെടുത്തുവച്ചു.
1951ലാണ് ഐബിഎം ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് തുറക്കുന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ച് കാര്‍ഡ് നിര്‍മ്മാണ സൌകര്യങ്ങളും സബ് സെന്ററുകളും ഇവിടെ തുടങ്ങുകയുണ്ടായി. അതിനിടെയാണ് 1956ല്‍ കമ്പനിയുടെ അമരത്തിരുന്ന വാട്സണ്‍ അന്തരിച്ചത്. തുടര്‍ന്ന് മകന്‍ തോമസ് വാട്സണ്‍ ജൂനിയര്‍ പിതാവിന്റെ സ്ഥാനമേറ്റെടുത്തു. കംപ്യൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ വാട്സണ്‍ ജൂനിയര്‍ ഐബിഎമ്മിനെ ആ രംഗത്തെ ഏറ്റവും വലിയ സ്ഥാപനമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.

മാഗ്നറ്റിക് സ്റ്റോറേജ് ഡിവൈസ്
സ്റ്റോറേജ് ടെക്നോളജിയില്‍ ഒരു പുതിയ അധ്യായം തീര്‍ക്കാനായി ഐബിഎമ്മിന്റെ മാഗ്നറ്റിക് സ്റ്റോറേജ് ഡിവൈസ് എന്ന ഉപകരണമെത്തിയത് 1952ലാണ്. ഇതിന് തുടര്‍ച്ചയെന്നോണമാണ് 650 മാഗ്നറ്റിക് ഡ്രം കാല്‍ക്കുലേറ്റര്‍ അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന രീതിയില്‍ അക്കൌണ്ടിംഗ്, സയന്റിഫിക് കണക്കുകൂട്ടലുകള്‍ നടത്താന്‍ സാധിച്ചിരുന്ന ഇടത്തരം വലുപ്പത്തിലുള്ള ഈ ഉപകരണം 1962 ആയപ്പോഴേക്കും 2000 എണ്ണം വിറ്റഴിഞ്ഞു. 1953ലാണ് ലോകത്തെ ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടന്നത്. ഇതിനു വേണ്ടി ഉപയോഗിച്ച ഹാര്‍ട്ട് ലംഗ് മെഷീന്‍ ആകട്ടെ ഐബിഎം നിര്‍മ്മിച്ചതും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്നോടിയെന്നോണം ആദ്യത്തെ സെല്‍ഫ് ലേണിംഗ് പ്രോഗ്രാമും ഐബിഎമ്മില്‍ തയ്യാറായി. ആര്‍തര്‍ എല്‍ സാമുവലാണ് ഐബിഎം 704ല്‍ പ്രവര്‍ത്തിക്കുന്ന ഗെയിം പ്രോഗ്രാം തയ്യാറാക്കിയത്.

ഫോര്‍ട്രാന്‍
ഐബിഎം 704 കംപ്യൂട്ടറിന് വേണ്ടിയാണ് ജോണ്‍ ബാക്കസും സംഘവും ആദ്യത്തെ ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ലാംഗ്വേജായ ഫോര്‍ട്രാന്‍ വികസിപ്പിച്ചത്. കംപ്യൂട്ടറുകള്‍ക്ക് ശാസ്ത്രഗവേഷണരംഗത്ത് പ്രചാരം നേടിക്കൊടുക്കാന്‍ 1957ല്‍ പുറത്തിറങ്ങിയ ഫോര്‍ട്രാന്‍ ഭാഷയ്ക്ക് കഴിഞ്ഞു. ഇംഗ്ളീഷ് ഭാഷയുടെയും ആള്‍ജിബ്രയുടെയും ഒരു സങ്കരമായിരുന്നു ഫോര്‍ട്രാന്‍. മെഷീന്‍ ലാംഗ്വേജുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഫോര്‍ട്രാന്‍ ഉപയോഗിക്കാന്‍ അത്ര പ്രയാസമുണ്ടായിരുന്നില്ല. കാരണം അന്ന് നിലവിലുണ്ടായിരുന്ന ഗണിതസംജ്ഞകള്‍ തന്നെയാണ് ഫോര്‍ട്രാനില്‍ കമാന്റുകളായി രൂപംപ്രാപിച്ചത്. 25,000 വരി മെഷീന്‍ ലാംഗ്വേജ് നിര്‍ദ്ദേശങ്ങളടങ്ങിയ കംപയിലറാണ് ഫോര്‍ട്രാന് ഉണ്ടായിരുന്നത്. ഇതെല്ലാം ഒരു മാഗ്നറ്റിക് ഡിസ്ക്കില്‍ പകര്‍ത്തി ഐബിഎം 704 ഉപയോക്താക്കള്‍ക്കെല്ലാം ആദ്യകാലത്ത് വിതരണം ചെയ്യുകയായിരുന്നു. ഫലപ്രദമായ ആദ്യത്തെ ഹൈ ലെവല്‍ ലാംഗ്വേജ് ആയി പരിഗണിക്കപ്പെടുന്ന എചഝടഝഅങ, എചഝശന്‍വദ ടഝഅങറവദര്‍യസഷ എന്നതിന്റെ ചുരുക്കെഴുത്താണ്.
1957 ആകുമ്പോഴേക്കും ഐബിഎമ്മിന്റെ വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. തുടര്‍ന്ന് 1958ലാണ് അമേരിക്കന്‍ വ്യോമസേനയ്ക്കു വേണ്ടി സെമി ഓട്ടോമാറ്റിക് ഗ്രൌണ്ട് എന്‍വയേണ്‍മെന്റ് കംപ്യൂട്ടര്‍ നിര്‍മ്മിച്ചിച്ചത്.

മെയിന്‍ ഫ്രെയിം
1959ലാണ് ഐബിഎമ്മിന്റെ 1401 എന്ന മെയിന്‍ ഫ്രെയിം കംപ്യൂട്ടര്‍ രംഗത്തെത്തുന്നത്. സ്റ്റോര്‍ഡ് പ്രോഗ്രാം, കോര്‍ മെമ്മറി തുടങ്ങിയവയ്ക്ക് പുറമെ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണവും ഇതിനെ ജനപ്രിയമാക്കി. പതിനായിരത്തിലധികം യൂണിറ്റുകള്‍ വിറ്റഴിഞ്ഞ ഈ കംപ്യൂട്ടററാണ് 60കളില്‍ ആഗോളവിപണിയില്‍ മുന്നിട്ടുനിന്നത്. അതിനു ശേഷം 1403 ശ്രേണിയില്‍ ഒരു ചെയിന്‍ പ്രിന്ററും ഐബിഎം പുറത്തിറക്കുകയുണ്ടായി. നല്ല വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ തക്കവിധത്തില്‍ രൂപകല്പന ചെയ്ത ഈ പ്രിന്റര്‍ ലേസര്‍ പ്രിന്റര്‍ രംഗത്തെത്തുന്നതു വരെ അജയ്യതയോടെ വിപണിയില്‍ വിലസി. പുതിയ സാങ്കേതികവിദ്യകളുമായി ഭസ്ട്രെച്ച് കംപ്യൂട്ടിംഗ്' സംവിധാനം ആരംഭിക്കുന്നത് അറുപതികളിലാണ്. അക്കാലത്തെ ഏറ്റവും ശക്തിമത്തായ കംപ്യൂട്ടറുകളിലൊന്നായിരുന്നു അത്. ഇതേവര്‍ഷം ഐബിഎമ്മിലെ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷമായി വര്‍ദ്ധിച്ചു.

ഡൈനാമിക് റാം
ബോബ് ഡെന്നാര്‍ഡ് എന്ന ഗവേഷകന്‍ ഭവണ്‍ - ട്രാന്‍സിസ്റ്റര്‍ മെമ്മറി' 1967ല്‍ കണ്ടുപിടിച്ചു. ഡൈനാമിക് റാന്‍ഡം ആക്സസ് മെമ്മറി എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ക്രമം പാലിക്കാതെ മെമ്മറിയില്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഡാറ്റ വായിക്കാനും അതുപോലെ തന്നെ അതിലേക്ക് എഴുതാനും ഉള്ള കഴിവാണ് റാം എന്ന മെമ്മറിയെ കംപ്യൂട്ടറിന് പ്രിയങ്കരനാക്കിയത്. ഒരു ചെറിയ ചിപ്പില്‍ തന്നെ ലക്ഷക്കണക്കിന് ഡാറ്റ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമായി ഇത് മാറിയതോടെ പ്രചാരത്തിന്റെ കാര്യത്തിലും മുന്നിലെത്തി. 1970 ആദ്യം തന്നെ വ്യാണിജ്യാടിസ്ഥാനത്തില്‍ ഇത് വിപണിയിലെത്തുകയും ചെയ്തു. ഡൈനാമിക് റാമിന്റെ കണ്ടുപിടുത്തത്തോടെ വലിപ്പം കുറഞ്ഞ് ശേഷി കൂടിയ കംപ്യൂട്ടറുകള്‍ വിപണിയിലെത്തി. മിക്ക കംപ്യൂട്ടറുകളുടെയും അടിസ്ഥാന മെമ്മറി ഇതായിരുന്നു.


SABRE
വ്യോമഗതാഗത രംഗത്ത് ഏറെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് അമേരിക്കയില്‍ ആദ്യത്തെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൊണ്ടുവന്നത് ഐബിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു. ഞഫശയഅന്‍ര്‍സശദര്‍യന ആന്റയഷഫററഝഫവദര്‍ഫപ Semi-Automatic Business-Related Environment (SABRE) എന്നായിരുന്നു അതിന്റെ പേര്. റിയല്‍ ടൈമില്‍ ടെലിഫോണ്‍ വഴി ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ പ്രോസസ്സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കിയ ഈ റിസര്‍വ്വേഷന്‍ സമ്പ്രദായം വ്യോമഗതാഗതത്തിലെ പ്രയാസങ്ങളെ ഏറെ ലഘൂകരിച്ചു. ഇതേവിദ്യ തന്നെയാണ് പിന്നീട് എടിഎം മെഷീനുകളും മറ്റും ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ റെയില്‍വെ മേഖലയില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിലും ഈ കമ്പനി സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.


ആദ്യത്തെ ഹാര്‍ഡ് ഡിസ്ക്ക്
ഭാരം ഒരു ടണ്ണിനടുത്ത്. രണ്ടടി വ്യാസമുള്ള 50 ഡിസ്ക്കുകള്‍. ഭ്രമണവേഗത മിനുട്ടില്‍ 1200 തവണ. 300 ക്യുബിക് അടി വിസ്തീര്‍ണ്ണം. ഉള്‍ക്കൊള്ളാവുന്ന വിവരസംഭരണ ശേഷി അഞ്ച് ലക്ഷം ക്യാരക്ടറുകള്‍. ഇത്രയും വിശേഷണങ്ങള്‍ ആദ്യത്തെ മാഗ്നറ്റിക്ക് ഹാര്‍ഡ് ഡിസ്ക്ക് ഡ്രൈവിനുള്ളത്. മിനുട്ടുകളും മണിക്കൂറുകളുമെടുത്ത് മാഗ്നറ്റിക് ടേപ്പില്‍ നിന്നും പഞ്ച് കാര്‍ഡുകളുടെ കൂട്ടത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്ന ആദ്യകാല കംപ്യൂട്ടറുകളുടെ സ്ഥാനത്ത് ഇന്ന് സെക്കന്റുകളുടെ നിമിഷാര്‍ദ്ധത്തില്‍ ഉദ്ദേശിക്കുന്ന ഡാറ്റ കണ്ടുപിടിക്കാന്‍ കഴിവുള്ളവയാണ്. ന്യൂയോര്‍ക്കിലെ എന്‍ഡിക്കോട്ട് ലബോറട്ടറിയില്‍ എന്‍ജിനീയറായ റെയ്നോള്‍ഡ് ബി ജോണ്‍സണും സംഘവും നടത്തിയ അക്ഷീണ പ്രയത്നമാണ് 1955ല്‍ ഹാര്‍ഡ് ഡിസ്ക്ക് എന്ന ആശയത്തെ പ്രവൃത്തിപഥത്തിലെത്തിച്ചത്. ആവശ്യമുള്ള ഫയല്‍ ഒരു സെക്കന്‍ഡിനകം തന്നെ തപ്പിയെടുത്തു തരാനുള്ള കഴിവുള്ള ഈ ഉപകരണം - ഭറാന്‍ഡം ആക്സസ് മെത്തേഡ് ഓഫ് അക്കൌണ്ടിംഗ് ആന്‍ഡ് കണ്‍ട്രോള്‍' (ഝഅഘഅഇ) എന്ന പേരിലാണ് അറിയപ്പെട്ടത്. 1956ല്‍ ഐബിഎം അവതരിപ്പിച്ച ഝഅഘഅഇ 350 ആണ് ആദ്യമായി വിപണിയിലിറങ്ങിയ മാഗ്നറ്റിക് ഡിസ്ക്ക് ഡ്രൈവ്. ഐബിഎമ്മിന്റെ 64,000 പഞ്ച്കാര്‍ഡുകളിലടങ്ങുന്ന അഞ്ച് മെഗാബിറ്റ് വിവരങ്ങള്‍ റാമാക്കിലെ 50 ഡിസ്ക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു മിനുട്ടില്‍ 126 പഞ്ച് കാര്‍ഡുകള്‍ വായിച്ച് കാര്യങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ ഈ മെഷീനിന് സാധിക്കുമായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് 1958ല്‍ ഇതിന്റെ സംഭരണശേഷി 20 മെഗാബൈറ്റ്സ് ആയി ഉയര്‍ത്തി. വാക്വം ട്യൂബുകള്‍ ഉപയോഗപ്പെടുത്തി ഐബിഎം നിര്‍മ്മിച്ച അവസാനകാല മെഷീനുകളായിരുന്നു ഇവ. 1961ല്‍ ഉല്പാദനം നിര്‍ത്തുന്നതിന് മുമ്പ് വരെ ആയിരം റാമാക് മെഷീനുകള്‍ ഐബിഎം വിപണിയിലെത്തിച്ചിരുന്നു.


ടൈപ്പ്റൈറ്റര്‍ വിപ്ളവം
ടൈപ്പ്റൈറ്ററുകളുടെ മേഖലയില്‍ വിപ്ളവം സൃഷ്ടിച്ചുകൊണ്ടാണ് ഐബിഎമ്മിന്റെ സെലക്ട്രിക് ടൈപ്പ്റൈറ്ററുകള്‍ കടന്നുവന്നത്. 1961ല്‍ വിപണിയിലെത്തിയ ഈ മെഷീന്‍ വേഗതയിലും കൈയടക്കത്തിലും മികവുകാട്ടാന്‍ ഉപയോക്താക്കളെ സഹായിച്ചു. രൂപകല്പനയിലെ മികവ് ടൈപ്പ്റൈറ്ററിന്റെ വലുപ്പവും നന്നെ കുറച്ചിരുന്നു. ടൈപ്പ്ഹെഡിന്റെ ഗോള്‍ഫ്ബാള്‍ ആകൃതിയിടൈപ്പിംഗ് സുഗമമാക്കാന്‍ ഏറെ സഹായിച്ചു. 25 വര്‍ഷത്തിലേറെക്കാലം ടൈപ്പ് റൈറ്റിംഗ് വിപണി കയ്യടക്കാന്‍ ഐബിഎമ്മിനെ സഹായിച്ചതും സെലക്ട്രിക് ടൈപ്പ് റൈറ്ററായിരുന്നു.
പിന്നീട് 1964ല്‍ മാഗ്നറ്റിക് ടേപ്പ് സെലക്ട്രിക് ടൈപ്പ് റൈറ്ററും രംഗത്തെത്തി. അതോടെ ഇപ്പോള്‍ പവര്‍ ഡ്രൈവിംഗ് എന്നു പറയുന്നതുപോലെ ഭപവര്‍ ടൈപ്പിംഗ്' സംവിധാനവുമായി. മാത്രമല്ല ടൈപ്പ് ചെയ്യുന്നത് ഓര്‍മ്മയില്‍ ശേഖരിച്ച് തിരുത്തി വീണ്ടും ഇലക്ട്രോണിക് രീതിയില്‍ ടൈപ്പ് ചെയ്യാമെന്ന് വന്നതോടെ ഓഫീസുകളിലെ കാര്യക്ഷമത കൂടി. അതോടൊപ്പം ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റിപ്പോകുമെന്ന ഭയമില്ലാതെ ജോലി ചെയ്യാനുമായി. തുടര്‍ന്നിട്ടങ്ങോട്ട് രണ്ട് ദശാബ്ദം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ ഐബി എമ്മിന്റെ എട്ട് മില്യണ്‍ സെലക്ട്രിക് ടൈപ്പ്റൈറ്ററുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്; അതിന്റെ അളവ് കുറഞ്ഞുവരികയാണെങ്കില്‍ പോലും. ലോക വ്യാപകമായി ടൈപ്പ്റൈറ്റര്‍ നിര്‍മ്മാണ കമ്പനികള്‍ പൂട്ടിക്കെട്ടിയപ്പോഴും കിടയറ്റ രൂപകല്പനയും മികച്ച ഔട്ട്പുട്ടും കണക്കിലെടുത്ത് സെലക്ട്രിക് ടൈപ്പ്റൈറ്ററിനോടുള്ള അഭിനിവേശം കൂടി വരുന്നതേയുള്ളൂ.


ശൂന്യാകാശത്തിലും

1963ല്‍ ബുധന്‍ ഗ്രഹത്തിന്റെ പര്യവേഷണവുമായി ബന്ധപ്പെട്ട് നാസ തയ്യാറാക്കിയ പദ്ധതിയില്‍ ബഹിരാകാശപേടകത്തിനെ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയത് ഐബിഎമ്മായിരുന്നു. തുടര്‍ന്ന് ശൂന്യാകാശ പരീക്ഷണങ്ങളില്‍ വളരെ സജീവമായി പങ്കെടുത്ത ഐബിഎം മനുഷ്യനെ ചന്ദ്രനില്‍ കൊണ്ടെത്തിക്കുന്ന സംഭവം വരെ കാര്യങ്ങളെത്തിച്ചു. 1976ല്‍ യു എസ് സ്പേസ്ഷട്ടിലില്‍ ഉപയോഗിക്കാനായി ഐബി എം പ്രത്യേകം ഹാര്‍ഡ്വെയറുകളും കംപ്യൂട്ടറും നിര്‍മ്മിക്കുകയുണ്ടായി. 1967 ആവുമ്പോഴേക്കും രണ്ട് ലക്ഷം തൊഴിലാളികളും അഞ്ച് ബില്യണ്‍ വരുമാനവും എന്ന നിലയിലേക്ക് ഐബി എം വളര്‍ന്നിരുന്നു.


360 മെയിന്‍ഫ്രെയിം
ഐബിഎമ്മിന്റെ പ്രശസ്തമായ 360 ശ്രേണിയില്‍പെട്ട മെയിന്‍ഫ്രെയിം കംപ്യൂട്ടറുകള്‍ പുറത്തിറങ്ങിയത് 1964 ഏപ്രില്‍ ഏഴിനാണ്. ഇതിന്റെ മുഖ്യ ശില്പി ജീന്‍ ആംഡെല്‍ ആയിരുന്നു. നേരത്തെ 1955ല്‍ പുറത്തിറക്കിയ ഭസ്ട്രെച്ച്' കംപ്യൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഐബിഎം 360 മെയിന്‍ഫ്രെയിം ശ്രേണി നിര്‍മ്മിച്ചത്. വിപണിയിലെത്തി രണ്ടു മാസമായപ്പോഴേക്കും രണ്ടായിരം കംപ്യൂട്ടറുകള്‍ക്കാണ് ആവശ്യക്കാരുണ്ടായത്. തുടക്കാര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായിരുന്ന ഐബിഎം 360 മെയിന്‍ഫ്രെയിം കംപ്യൂട്ടറില്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ചിരട്ടി വരെ വരുമാന വര്‍ദ്ധനയാണ് ഈ കംപ്യൂട്ടര്‍ ഐബിഎമ്മിന് നേടിക്കൊടുത്തത്. 1978 വരെ വിപണിയില്‍ മുന്നിട്ടു നിന്ന ഈ മോഡല്‍ കംപ്യൂട്ടറിലൂടെ ഐബിഎം മികച്ച ലാഭം കൊയ്തു.
360 കംപ്യൂട്ടറിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം പൂര്‍ണ്ണതോതില്‍ കമ്പനിയ്ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. ഇതിനു വേണ്ടി മാത്രം അന്ന് 5 ബില്യണ്‍ ഡോളര്‍ ചെലവാക്കുകയുമുണ്ടായി. ഇന്നാണെങ്കില്‍ ഈ ചെലവ് 30 ബില്യണ്‍ കവിഞ്ഞേനെ. ഒരു പ്രത്യേക പ്രോജക്ടിനു വേണ്ടി ഐബി എം ഏറ്റവും കൂടുതല്‍ ചെലവാക്കിയത് ഈ പദ്ധതിയ്ക്കു വേണ്ടിയായിരുന്നു. അതിനിടെ 1964ല്‍ കമ്പനിയുടെ ആസ്ഥാനം ആര്‍മോങിലേക്ക് മാറ്റി. 360 മെയിന്‍ഫ്രെയിമിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് 1970ല്‍ 370 അവതരിപ്പിച്ചു. മുന്‍ഗാമിയുടെ രൂപകല്പനയും സാങ്കേതികവിദ്യകളും അതേപടി നിലനിര്‍ത്തിയിരുന്നവെങ്കിലും അതിനേക്കാള്‍ മികച്ച വേഗതയില്‍ പ്രവര്‍ത്തിച്ചിരുന്ന 370 ആളുകളുടെ മനസ്സില്‍ കുടിയേറി.


മാഗ്നറ്റിക് സ്ട്രിപ്പ്
മാഗ്നറ്റിക് സ്ട്രിപ്പ് സാങ്കേതികവിദ്യയ്ക്ക് തുടക്കം കുറിച്ചത് 1969ലാണ്. ഫോറസ്റ്റ് പാരി എന്ന ഐബിഎം എന്‍ജിനീയര്‍ക്ക് ഒരു പ്രശ്നം; സി. ഐ എയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന പ്ളാസ്റ്റിക് ഐഡന്റിറ്റി കാര്‍ഡില്‍ ഒരു മാഗ്നറ്റിക് സ്ട്രിപ്പ് ഉള്‍പ്പെടുത്തി വിവരങ്ങളെല്ലാം അതില്‍ ഉള്‍ക്കൊള്ളിക്കണം. പക്ഷേ, പ്ളാസ്റ്റിക് കാര്‍ഡില്‍ മാഗ്നറ്റിക് സ്ട്രിപ്പ് ഉള്‍പ്പെടുത്താന്‍ അയാള്‍ക്ക് സാധിച്ചില്ല. ഒരു ദിവസം ഇസ്തിരിയിടുന്നതിനിടയില്‍ അയാളുടെ ഭാര്യയാണ് ഇതിനുള്ള ഉപായം പറഞ്ഞുകൊടുത്തത്. മാഗ്നറ്റിക് സ്ട്രിപ്പ് പ്ളാസ്റ്റിക് ഷീറ്റിന് മുകളില്‍ വച്ച് ഇസ്തിരിയിടുക. അതോടെ മാഗ്നറ്റിക് സ്ട്രിപ്പ് അതില്‍ പതിയും. ബാങ്കിംഗ് മേഖലയില്‍ ഏറെ മാറ്റങ്ങളുണ്ടാക്കിയ എടിഎം കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലുമൊക്ക ഈ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 1969ലാണ് സ്പീച്ച് റെക്കഗ്നിഷന്‍ സംവിധാനം ഐബി എം രൂപപ്പെടുത്തുന്നത്.

ഫ്േളാപ്പി
ഐബിഎമ്മിന്റെ മെയിന്‍ ഫ്രെയിം സിസ്റ്റത്തില്‍ മൈക്രോ കോഡുകള്‍ ലോഡു ചെയ്യുന്നതിന് ചെലവുകുറഞ്ഞ ഒരു സംവിധാനം രൂപപ്പെടുത്താന്‍ നിര്‍ദ്ദേശം വന്നതാണ് 1971ല്‍ ഫ്േളാപ്പി ഡിസ്ക്കിന്റെ കണ്ടുപിടുത്തത്തിന് ഇടയാക്കിയത്. സെമികണ്ടക്ടര്‍ മെമ്മറി ഉപയോഗപ്പെടുത്തിയിരുന്ന ഐബിഎമ്മിന്റെ ആദ്യകാല മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ - സിസ്റ്റം 370, പവര്‍ നിലച്ചാല്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനാവശ്യമായ മൈക്രോകോഡുകള്‍ വീണ്ടും ലോഡ് ചെയ്യേണ്ടിയിരുന്നു. മുമ്പ് മാഗ്നറ്റിക് മെമ്മറി ഉപയോഗിച്ചിരുന്ന സിസ്റ്റം-360 മെഷീനുകളില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ല. പവര്‍ നിലച്ചാലും മാഗ്നറ്റിക് മെമ്മറിയില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടില്ലെന്ന വസ്തുതയാണ് ഇത്തരം മെഷീനുകളില്‍ ഈയൊരു സാധ്യത ഇല്ലാതാക്കിയത്. ഈ സിസ്റ്റവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ടേപ്പ് ഡ്രൈവുകളില്‍ സൂക്ഷിച്ചിരുന്ന മൈക്രോ കോഡുകള്‍ വീണ്ടും ലോഡ് ചെയ്യാന്‍ ഒരുപാട് സമയം വേണ്ടിവരുന്ന സ്ഥിതിവിശേഷമാണ് കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്ന ഓരോ ഘട്ടത്തിലുമുണ്ടായത്. ചെലവു കൂടിയതും ഡാറ്റകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സമയമെടുത്തിരുന്നതുമായ ടേപ്പ് ഡ്രൈവിനു പകരം മറ്റൊരു സംവിധാനത്തെക്കുറിച്ച് ഐബിഎം ആലോചിച്ചത് ഈ സമയത്തായിരുന്നു. ഈ സമയ നഷ്ടമായിരിക്കാം യഥാര്‍ത്ഥത്തില്‍ ടേപ്പ് ഡ്രൈവിന് പകരക്കാരനായെത്തിയ ഫ്ളോപ്പിയുടെ ജനനത്തിന് ഹേതുവായത്.
ഡേവിഡ് നോബിളിന്റെ സഹായത്തോടെ അലന്‍ എഫ് ഷുഗാര്‍ട്ടും സംഘവും ടേപ്പ് ഡ്രൈവിന് പകരം എട്ട് ഇഞ്ച് വലുപ്പം വരുന്നതും 80 കിലോ ബൈറ്റ്സ് മാത്രം ശേഖരണ ശേഷിയുമുണ്ടായിരുന്ന റീഡ് ഓണ്‍ലി ഡിസ്ക്കിന് രൂപം നല്‍കി. - മെമ്മറി ഡിസ്ക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇതിന് ആദ്യകാലത്ത് പുറംചട്ടയൊന്നുമില്ലായിരുന്നു. പൊടിപടലവും ചെളിയും ഈ ഡിസ്ക്കിനെ ഉപയോഗശൂന്യമാക്കുന്ന ഒരവസ്ഥ വന്നു. അങ്ങനെയാണ് ഡിസ്ക്കിനെ പൊതിഞ്ഞ് ചട്ടക്കൂടുണ്ടായത്. കറുത്ത പ്ളാസ്റ്റിക്ക് ആവരണവും അതിനുള്ളില്‍ പതിച്ച പ്രത്യേകതരം തുണിയുടെ സംരക്ഷണവും കൂടിയായപ്പോള്‍ ഡിസ്ക്ക് കുറേയേറെ സുരക്ഷിതമായി. പിന്നീട്, ഘയഷഷസള്‍ എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ട ഈ പുതിയ ഡിസ്ക്ക് ഐബിഎം മെയിന്‍ഫ്രെയിമിന്റെ അവിഭാജ്യ ഘടകമായി മാറി.
1973ല്‍ ഐബിഎം പുതിയ സ്റ്റോറേജ് സങ്കേതം വികസിപ്പിച്ചു. വിഞ്ചെസ്റ്റര്‍ എന്ന കോഡ് നാമത്തിലാണ് പദ്ധതി അറിയപ്പെട്ടത്. ഈ ഡിസ്ക്കുകള്‍ക്ക് ഇങ്ങനെയൊരു പേരുവരാനുണ്ടായ കാരണം വിചിത്രമാണ്. രണ്ട് സ്പിന്‍ഡിലുകളുള്ള ഹാര്‍ഡ് ഡിസ്ക്കിന്റെ കപ്പാസിറ്റി ഓരോന്നിനും 30 മെഗാബൈറ്റ്സ് വീതമായിരുന്നു. ഇത് 30-30 എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അതേസമയം തന്നെ 30-30 എന്ന പേരില്‍ വിഞ്ചെസ്റ്റര്‍ കമ്പനി പുറത്തിറക്കിയ ഒരു റൈഫിളും നിലവിലുണ്ടായിരുന്നു. പിന്നീട് ഈ പേര് ഹാര്‍ഡ്ഡിസ്ക്കിനും വീണു - വിഞ്ചെസ്റ്റര്‍ ഡിസ്ക്ക്.

റിസ്ക്
1970 കാലഘട്ടങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കംപ്യൂട്ടറിന് കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നു. അധികമായി നല്‍കുന്ന ഓരോ നിര്‍ദ്ദേശങ്ങളും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു കംപ്യൂട്ടറില്‍ പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിന്റെ ശേഷി അതില്‍ ഉപയോഗിച്ചിരിക്കുന്ന കംപയിലറിന്റെയും ഇന്‍സ്ട്രക്ഷന്‍ സെറ്റിന്റെയും ശേഷിയോട് ബന്ധപ്പെട്ടു കിടക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് കുറച്ച് നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കി കൂടുതല്‍ മെച്ചത്തോടെ പ്രവര്‍ത്തിക്കുന്ന പ്രോസസറിന് വേണ്ടിയുള്ള ജോണ്‍ കോക്കിന്റെ ആലോചന നീളുന്നത്. തുടര്‍ന്നാണ് ‘റിസ്ക്' - റെഡ്യൂസ്ഡ് ഇന്‍സ്ട്രക്ഷന്‍ സെറ്റ് കംപ്യൂട്ടിംഗ് എന്ന സാങ്കേതികവിദ്യ ഉടലെടുക്കുന്നത്.
1974ല്‍ ഒരു ടെലികോം കംപ്യൂട്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയിലാണ് ‘റിസ്ക്' എന്ന ആശയം ഉടലെടുത്തത്. ഈ ടെലികോം പ്രോജക്ട് നിന്നുപോയെങ്കിലും 1985ല്‍ റിസ്ക് അധിഷ്ഠിത ഐബിഎം കംപ്യൂട്ടര്‍ പുറത്തിറങ്ങി. റിസ്ക് എന്ന ആശയം മള്‍ട്ടിപ്പിള്‍ ഇന്‍സ്ട്രക്ഷന്‍ സെറ്റില്‍ നിന്നും സിംഗിള്‍ സൈക്കിള്‍ സെറ്റിലേക്ക് കംപ്യൂട്ടര്‍ നിര്‍ദ്ദേശങ്ങളെക്കുറച്ചു കൊണ്ടുവന്നു. അതോടെ കംപ്യൂട്ടറിന്റെ കാര്യക്ഷമതയിലും കാര്യമായ പുരോഗതി കണ്ടുതുടങ്ങി.


യൂണിവേഴ്സല്‍ പ്രോഡക്ട് കോഡ്
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിസ്മയം വിരിയിച്ച ബാര്‍കോഡുകള്‍ ഐബിഎം രൂപപ്പെടുത്തുന്നത് 1973ലാണ്. ജോര്‍ജ് ജെ ലോറര്‍ രൂപപ്പെടുത്തിയ യൂണിവേഴ്സല്‍ പ്രോഡക്ട് കോഡ് അടുത്ത വര്‍ഷം തന്നെ വ്യാപകമായി ഉപയോഗത്തിലാവുകയും ചെയ്തു. ബാര്‍ കോഡുകള്‍ റീഡ് ചെയ്യാനായി ഹോളോഗ്രാഫിക് സ്കാനര്‍ സാങ്കേതികവിദ്യ 1979ല്‍ വികസിപ്പിച്ചെടുത്തു.
1975ല്‍ 50 പൌണ്ട് തൂക്കം വരുന്നതും ടൈപ്പ് റൈറ്ററിനേക്കാള്‍ അല്പം വലുപ്പം കൂടുതലുമുള്ള പോര്‍ട്ടബിള്‍ കംപ്യൂട്ടര്‍ ഐബിഎം 5100 വികസിപ്പിക്കുകയുണ്ടായി. 16 മുതല്‍ 64 കിലോബൈറ്റ്സ് വരെ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഈ കംപ്യൂട്ടര്‍ 12 മോഡലുകളില്‍ ലഭ്യമായിരുന്നു. വില 8975 ഡോളര്‍ മുതല്‍ 20000 ഡോളര്‍ വരെ. 1977 ആവുമ്പോഴേക്കും മൂന്ന് ലക്ഷം ആളുകള്‍ ഐബിഎമ്മില്‍ ജോലി ചെയ്യാനുണ്ടായിരുന്നു. 1985ല്‍ വരുമാനം 50 ബില്യണ്‍ കടന്നു.


1950കളുടെ ആദ്യവര്‍ഷങ്ങളില്‍ കംപ്യൂട്ടര്‍ വ്യവസായരംഗത്ത് ഐബിഎം വമ്പന്‍ മുതല്‍മുടക്ക് നടത്തിയിരുന്നു. 1960 ആയപ്പോഴേക്കും ലോകത്ത് ഉല്പാദിപ്പിച്ചിരുന്ന കംപ്യൂട്ടറുകളുടെ 70 ശതമാനവും ഐബിഎമ്മിന്റെ വകയായിരുന്നു. പിന്നീട് 1981ല്‍ ഐബിഎം അതിന്റെ ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടര്‍ പിസി നിര്‍മ്മിച്ചു. തുടര്‍ന്ന് കംപ്യൂട്ടര്‍ വിപണിയില്‍ മേധാവിത്തം ഉറപ്പിച്ചെങ്കിലും കടുത്ത മത്സരമുണ്ടായതോടെ മാര്‍ക്കറ്റിലെ പങ്കാളിത്തത്തിന് ഇടിവുതട്ടി. 1990ല്‍ നിരവധി തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ട അവസ്ഥയും ഐബിഎമ്മിനുണ്ടായി

പേഴ്സണല്‍ കംപ്യൂട്ടര്‍
1981 ആഗസ്റ്റ് 12. ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ ഫിലിപ് ഡി എസ്ട്രിഡ്ജ് ഐബിഎമ്മിന്റെ പേഴ്സണല്‍ കംപ്യൂട്ടര്‍ പ്രഖ്യാപിച്ചു. ഐബിഎം 5150 പേരിലിറങ്ങിയ ഈ കംപ്യൂട്ടറിന് അന്നത്തെ വില 1,565 അമേരിക്കന്‍ ഡോളര്‍. അതിന് രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഐബിഎമ്മിന്റെ ഒരു കംപ്യൂട്ടറിനുണ്ടായിരുന്ന വില ഒമ്പത് മില്യണ്‍ ഡോളറായിരുന്നു എന്ന് ഓര്‍ക്കണം. അത് സ്ഥാപിക്കാന്‍ 25 സെന്റ് സ്ഥലമെങ്കിലും വേണ്ടിയിരുന്നു, പ്രവര്‍ത്തിപ്പിക്കാന്‍ 60 ആളുകളും. ആ സ്ഥാനത്താണ് പുതിയ പേഴ്സണല്‍ കംപ്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടത്. വേഗതയുടെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്ന ഐബിഎം പിസി, കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു. വീട്ടിലും സ്കൂളിലും ഓഫീസിലും ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ ഈ കംപ്യൂട്ടര്‍ ഓപ്പണ്‍ ആര്‍ക്കിടെക്ചര്‍ സമീപനം പുലര്‍ത്തിയതിനാല്‍ വിപണിയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷം ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പോലും ഇത് നേടുകയുണ്ടായി.
ഐബിഎം പിസിയുടെ വന്‍ പ്രചാരത്തെതുടര്‍ന്ന് 1983ല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ എക്സ് ടി കൊണ്ടുവന്നു. ഐബിഎം പിസിയേക്കാള്‍ ഒമ്പത് മടങ്ങ് സ്റ്റോറേജ് കപ്പാസിറ്റിയുള്ളതും നെറ്റ്വര്‍ക്കിംഗ് സൌകര്യമുള്ളതുമായിരുന്നു ഈ കംപ്യൂട്ടര്‍. ബിസിനസ്സ്, നെറ്റ്വര്‍ക്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഈ കംപ്യൂട്ടറിന്റെ വിലയാകട്ടെ 4995 ഡോളറും.
ഐബിഎം പിസിക്കു ശേഷം ആറു വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നാംതലമുറ പേഴ്സണല്‍ കംപ്യൂട്ടറുകള്‍ ഐബിഎം അവതരിപ്പിച്ചു. ഐബിഎം പേഴ്സണല്‍ സിസ്റ്റം/2, എന്ന പി എസ് /2 കംപ്യൂട്ടറുകള്‍ വിവിധ മോഡലുകളില്‍ രംഗത്തെത്തി. 1695 മുതല്‍ 10,995 ഡോളര്‍ വരെ വിലയുണ്ടായിരുന്ന ഈ കംപ്യൂട്ടര്‍ വിപണിയില്‍ ഹിറ്റാവുകയും ചെയ്തു. കൊണ്ടുനടക്കാവുന്ന തരത്തില്‍ മൊബൈല്‍ കംപ്യൂട്ടറുകള്‍ തിങ്ക്പാഡ് ശ്രേണിയില്‍ ഐബിഎം പുറത്തിറക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണി ഐബിഎമ്മിന്റെ പിടിയില്‍ നിന്നകന്നു പോയി. അതോടെ 2005ല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ ബിസിനസ്സ് ചൈനയിലെ ലെനോവൊ കമ്പനിയ്ക്ക് വിറ്റു.

അതിചാലകങ്ങള്‍
1986ല്‍ താരതമ്യേന ഉയര്‍ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന അതിചാലകങ്ങള്‍ ഐബിഎം ഗവേഷണശാലയില്‍ ജോര്‍ജ് ബെഡ്നോര്‍സും അലക്സ് മുള്ളറും കണ്ടുപിടിച്ചതുവഴി എംആര്‍ഐ സ്കാനിംഗ് ഉള്‍പ്പെടെയുള്ള പല സംവിധാനങ്ങളും ചുരുങ്ങിയ ചെലവിലും മെച്ചപ്പെട്ട അവസ്ഥയിലും ചെയ്യാമെന്നായി. ഐബിഎം സൂറിച്ച് റിസര്‍ച്ച് സെന്ററിലെ ഗ്രെഡ് ബിന്നിംഗും ഹെയ്ന്റിച്ച് റോഹ്ററും ചേര്‍ന്ന് രൂപപ്പെടുത്തിയ സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പ് നാനോ ടെക്നോളജി രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഈ കണ്ടുപിടിത്തത്തിന് ഇവര്‍ക്ക് 1986ല്‍ ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.
1990ല്‍ കാലഘട്ടത്തില്‍ ഡോട്ട്കോം ബൂം സമയത്ത് ഇബിസിനസ്സില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഡോട്ട്കോം സാധ്യതകളെ മുതലെടുക്കാനായി വെബ്സ്പിയര്‍ എന്ന അപ്ളിക്കേഷന്‍ സെര്‍വ്വര്‍ 1998ല്‍ പുറത്തിറക്കി. വിവിധ കംപ്യൂട്ടിംഗ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന അപ്ളിക്കേഷനുകളെ തങ്ങളുടെ ബിസിനസ്സ് സങ്കേതങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഒരുമിപ്പിച്ച് വെബില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതാണ് വെബ്സ്പിയര്‍.
1996ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ അടക്കം പ്രയോജനപ്പെടുത്തിയിരുന്ന ഡീപ്പ് തണ്ടര്‍ എന്ന കാലാവസ്ഥാ പ്രവചന സംവിധാനവും ഇവരുടെ വകയായിരുന്നു. കംപ്യൂട്ടര്‍ മോഡലിംഗ് വഴി കൃത്യമായ പ്രവചനം സാധ്യമാക്കുന്നതു വഴി ഒരുപാട് മുന്‍കരുതലുകള്‍ എടുക്കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും ഈ സംവിധാനത്തിന് സാധിച്ചിരുന്നു. അതോടൊപ്പം തന്നെ 2009ല്‍ അയര്‍ലന്‍ഡിലെ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സമുദ്ര മലിനീകരണവും അവയിലുണ്ടാകുന്ന മാറ്റത്തെയും കുറിച്ച് പഠിക്കാന്‍ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള വിരലടയാളങ്ങള്‍ പരിശോധിച്ച് കൃത്യമായ കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളും 1963 മുതല്‍ അമേരിക്കന്‍ പൊലീസിനെ നല്‍കി സഹായിക്കുന്നുണ്ട്.

സൂപ്പര്‍ കംപ്യൂട്ടര്‍


കാലാവസ്ഥാ പ്രവചനം, മിസൈലുകളുടെ നിയന്ത്രണം, ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണം, രാസ-ജൈവ വസ്തുക്കളുടെ മോളിക്യുലര്‍ മോഡലിംഗ് തുടങ്ങിയ മേഖലകളില്‍ അതിസങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്തുന്നതിന് ഐബിഎം വികസിപ്പിച്ച സൂപ്പര്‍ കംപ്യൂട്ടറുകള്‍ പലതാണ്. ഓരോ ആറ് മാസം കൂടുമ്പോഴും തയ്യാറാക്കുന്ന മികച്ച സൂപ്പര്‍ കംപ്യൂട്ടറുകളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ ആദ്യത്തെ 500 സ്ഥാനങ്ങളില്‍ ഐബിഎം നിര്‍മ്മിച്ച നൂറെണ്ണമെങ്കിലും ഉള്‍പ്പെടും. 1997ല്‍ ലോക ചെസ് ചാമ്പ്യനെ ചെസ് കളിയില്‍ തോല്പിച്ച് ഡീപ്പ് ബ്ളൂ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ചരിത്രത്തിലിടം നേടിയതാണ്. പെറ്റാഫ്ളോപ്പ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ റോഡ് റണ്ണര്‍' നിര്‍മ്മിച്ചത് 2008ല്‍ ലോസ് അലാമോസ് നാഷണല്‍ ലാബിലായിരുന്നു. വ്യത്യസ്തമായ പ്രോസസ്സര്‍ ആര്‍ക്കിടെക്ചറുകള്‍ സമന്വയിക്കുന്ന ഹൈബ്രിഡ് സങ്കേതത്തിലൂടെയാണ് ഈ സൂപ്പര്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഐബിഎം വിപണിയിലിറക്കിയ സൂപ്പര്‍ കംപ്യൂട്ടര്‍ ശ്രേണിയാണ് ബ്ളൂജീന്‍. ബരാക് ഒബാമയില്‍ നിന്ന് 2009ല്‍ ബ്ളൂജീന്‍ സൂപ്പര്‍ കംപ്യൂട്ടിംഗ് പദ്ധതിയ്ക്ക് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അവാര്‍ഡും ലഭിച്ചു. വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടറിനായി കാത്തിരിക്കുകയാണ്.
2011 ഫെബ്രുവരിയില്‍ ഐബിഎം നിര്‍മ്മിച്ച വാട്സണ്‍ സൂപ്പര്‍ കംപ്യൂട്ടര്‍ ടിവി ക്വിസ് മത്സരത്തില്‍ രണ്ട് മനുഷ്യരോടൊപ്പം ഏറ്റുമുട്ടിയിരുന്നു. 1964 മുതല്‍ യു എസ് ടിവിയില്‍ ആരംഭിച്ച ജിയോപാര്‍ഡി എന്ന ക്വിസ്മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെന്‍ ജെന്നിംങ്സും ബ്രാഡ് റട്ടറുമാണ് കംപ്യൂട്ടറിനോട് ഏറ്റുമുട്ടിയത്.


ഐബിഎമ്മും ഇന്ത്യയും

ബിഗ് ബ്ളൂ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഐബിഎമ്മിന്റെ ബ്രാന്‍ഡ് വാല്യു കഴിഞ്ഞ വര്‍ഷം 64.7 ബില്യണ്‍ ഡോളറായിരുന്നു. ഐബിഎമ്മിന്റെ സേവനമേഖലകള്‍ വളരെ വലുതാണ്. സേവനമേഖലയിലൂടെയാണ് ഐബിഎം പണം വാരിക്കൂട്ടിയത്. സയന്‍സ്, എന്‍ജിനീയറിംഗ്, ഹെല്‍ത്ത് കെയര്‍, മാനേജ്മെന്റ്, ട്രാന്‍സ്പോര്‍ട്ട് തുടങ്ങി വിവിധ മേഖലകളിലൂടെ.
ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ മാത്രം 700ഓളം സ്ഥാപനങ്ങളാണ് ഐബിഎമ്മിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുമായി ചേര്‍ന്ന് ഐബിഎം പുതിയ കരാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ടെലികോം രംഗത്താണ് ഐബിഎം കൂടുതല്‍ നോട്ടമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐഡിയ സെല്ളുലാറുമായി കമ്പനി ദീര്‍ഘമായ ഒരു സേവന പാക്കേജിലാണ് ഇപ്േപാള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, എന്റര്‍പ്രൈസസ് ഡാറ്റാ വെയര്‍ഹൌസിംഗ്, ക്ളൌഡ് കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും ഇന്ത്യയില്‍ ശ്രദ്ധിക്കുന്നുണ്ട്. ഐ.ടി സേവനദാതാക്കാളില്‍ മുന്‍പന്തിയിലാണ് ഐബിഎം. 70 ശതമാനം വരുമാനവും സേവനമേഖലയിലൂടെ ഐബിഎം നേടുന്നത്. ബാക്കി ഹാര്‍ഡ്വെയര്‍ മേഖല വഴിയും.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു വരുന്ന ഐ.ടി രംഗത്ത് ചുവടുറപ്പിക്കുകയെന്ന ലകഷ്യത്തിലേയ്ക്ക് ഒരു പടികൂടെ അടുക്കുകയാണ് ഐബിഎം. കേരളാ ഐടി അലയന്‍സും ഐബിഎമ്മും ചേര്‍ന്നുള്ള സംയുകത സംരംഭത്തിലൂടെ കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളെ വിശിഷ്ട പരിശീലന കേന്ദ്രങ്ങളായി അംഗീകരിക്കുവാന്‍ ശ്രമം തുടങ്ങി.
ശതാബ്ദിയോടനുബന്ധിച്ച് ഐബിഎം ചെയര്‍മാന്‍ സാം പാല്‍മിസാനോ ഇന്ത്യയിലെത്തിയിരുന്നു. എല്ലാ ജീവനക്കാര്‍ക്കും പിറന്നാള്‍ സമ്മാനമായി ആയിരം ഡോളറിന്റെ ഓഹരികള്‍ നല്‍കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഐബിഎമ്മില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്.


ടി. വി. സിജു,
കേരള കൌമുദി,
കണ്ണൂര്‍.

Monday, September 27, 2010

മൊബൈല്‍ ഫോണ്‍ ഇനി പഠിപ്പിക്കും
ഇംഗ്ളീഷ് സര്‍ട്ടിഫിക്കറ്റ്
കോഴ്സുമായി നോക്കിയ


പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആരംഭിക്കുന്ന ഈ കോഴ്സ് മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലുള്ളവര്‍ക്കാണ് ആദ്യം ലഭ്യമാക്കുക. അടുത്ത വര്‍ഷം ജനുവരിയില്‍ കോഴ്സിന് തുടക്കം കുറിക്കും. 1900 രൂപയാണ് കോഴ്സ് ഫീസ്. ആറുമാസത്തെ കോഴ്സാണിത്.

ടി.വി.സിജു

'സംസാരിക്കാന്‍ ഭാഷയേ വേണ്ട' എന്നാണ് പ്രമുഖ മൊബൈല്‍സേവനദാതാവായ ഐഡിയ സെല്ലുലാര്‍സിന്റെ പരസ്യം.
എന്നാല്‍ സെല്‍ഫോണ്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളില്‍ പ്രശസ്തരായ 'നോക്കിയ' ചെയ്യുന്നത് ഭാഷ പഠിക്കാന്‍ മൊബൈല്‍ഫോണ്‍ വഴി സൌകര്യമൊരുക്കുകയാണ് ഇതിനുള്ള ധാരാണാപത്രം നോക്കിയയും ഇഗ്നോ അധികൃതരും ഒപ്പിട്ടുകഴിഞ്ഞു.
ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് തുടക്കം കുറിച്ച ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) യുമായാണ് നോക്കിയ ഇതിനു വേണ്ടി സഹകരിക്കുന്നത്. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് നോക്കിയ അവതരിപ്പിക്കുന്നത്.
നിലവില്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കി നോക്കിയ പല പഠനകോഴ്സുകളും നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നത്.
പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആരംഭിക്കുന്ന ഈ കോഴ്സ് മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലുള്ളവര്‍ക്കാണ് ആദ്യം ലഭ്യമാക്കുക. അടുത്ത വര്‍ഷം ജനുവരിയില്‍ കോഴ്സിന് തുടക്കം കുറിക്കും. 1900 രൂപയാണ് കോഴ്സിന് ഫീസ്. ആറുമാസത്തെ കോഴ്സാണിത്. സ്റ്റഡി മെറ്റീരിയലുകളും അനുബന്ധ സേവനങ്ങളും ഇഗ്നോ നല്‍കുമെങ്കിലും ദൈനംദിന പഠനത്തിനുള്ള ഉള്ളടക്കവും മറ്റുപ്രവര്‍ത്തനങ്ങളും എസ്.എം.എസ് വഴി ഫോണിലൂടെയും എത്തും.
പഠനം പൂര്‍ത്തിയാകുന്നതോടെ ഇഗ്നോ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. നോക്കിയയുടെ 12 വിധം മൊബൈല്‍ഫോണുകളില്‍ കോഴ്സുകള്‍ പഠിക്കാനുള്ള സൌകര്യമുണ്ടാവും. 1500 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് ഇതിന്റെ വില.
നോക്കിയയുടെ മൊബൈല്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകളുടെ കൂട്ടമായ 'ഒവി ലൈഫ് ടൂള്‍സ'് എന്ന സങ്കേതത്തിലൂടെയാണ് ക്ളാസ്സു കള്‍ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സംഗീതം, ഗെയിംസ്, വിനോദം എന്നിങ്ങനെ വിവിധ മേഖലകളിലെ സേവനങ്ങളെക്കുറിച്ചറിയാന്‍ സഹായിക്കുന്ന നിരവധി സോഫ്റ്റ്വെയര്‍ ടൂളുകളും ഒവി ലൈഫ് ടൂള്‍സിലുണ്ട്. നിലവില്‍ 4.7 മില്യണ്‍ വരിക്കാര്‍ ഒവി ലൈഫ് ടൂള്‍സിന്റെ വരിക്കാരാണ്.
പദ്ധതി വിജയകരമായാല്‍ ഇത് ദേശീയതലത്തില്‍ നടപ്പിലാക്കും. അതോടൊപ്പം മറ്റു കോഴ്സുകളും ഇതേരീതിയില്‍ നടത്തുന്നതിന് തീരുമാനിക്കും. ഇതുപോലെ തന്നെ മറ്റ് ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് പഠനം പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികള്‍ക്കും ഒരുങ്ങുകയാണ് ഇഗ്നോ അധികൃതര്‍.
35 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള 30 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ നീക്കം വളരെ പ്രശംസനീയമാണ്.

Wednesday, September 8, 2010

പുതിയ രൂപവും ഭാവവുമായി
ഐ പി അഡ്രസ്സ്


ഇന്റര്‍നെറ്റിലേക്ക് ആര്‍ക്കും എപ്പോഴും കടന്നുചെല്ലാം. അതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. അമേരിക്കയിലാണെങ്കില്‍ അത് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിക്കും. എന്താ ഞെട്ടിപ്പോയോ? സംഗതി സത്യമാണ്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതുപകരണങ്ങള്‍ക്കും കൃത്യമായ ഒരു മേല്‍വിലാസമുണ്ട്. ഈ വിലാസം ഉപയോഗിച്ചാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. നിശ്ചിതക്രമത്തില്‍ നല്‍കുന്ന ഈ മേല്‍വിലാസങ്ങള്‍ തീര്‍ന്നുപോയാലോ? പിന്നെ ഇന്റര്‍നെറ്റിലേക്കുള്ള വഴി അടഞ്ഞുതന്നെ കിടക്കും. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്.
അതിവേഗം വളരുന്ന ഇന്റര്‍നെറ്റിന് അഡ്രസ്സുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ത്രി ജി സ്പെക്ട്രം ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സെപ്തംബര്‍ മാസത്തോടെ മൂന്നാംതലമുറ മൊബൈല്‍സേവനങ്ങള്‍ രാജ്യവ്യാപകമാകും. മാത്രമല്ല വയര്‍ലെസ് ഉപകരണങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ക്രമാതീതമായി ഇനി വര്‍ദ്ധിക്കും. അതോടെ ഒരാള്‍ക്ക് തന്നെ നിരവധി ഐ.പി അഡ്രസ്സുകള്‍ ആവശ്യമായി വരും. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. നിലവില്‍ അമേരിക്കയില്‍ 94 ശതമാനം വിലാസങ്ങളും നല്‍കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന അഡ്രസ്സുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീരും. 25 വര്‍ഷത്തോളമായി ഉപയോഗിച്ചുവരുന്ന ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4ന് പരിമിതികള്‍ കാരണം ഇനിയും മുന്നേറാനാവില്ല. അതുകൊണ്ട് പുതിയ രീതിയിലുള്ള 128 ബിറ്റ് വിലാസക്രമം (ഐ.പി വി 6) നടപ്പാക്കേണ്ടി വന്നിരിക്കുകയാണ്. ജൂണില്‍ തന്നെ പുതുതലമുറയിലെ അഡ്രസ്സുകള്‍ അമേരിക്കയില്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ 18.4 മില്യണിലധികം അഡ്രസ്സുകള്‍ ഐ.പി വി4 ഇനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറ വിലാസങ്ങളിലേക്ക് മാറാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ മാര്‍ച്ച് 2012 ഓടെ പുതുക്കിയ അഡ്രസ്സുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. ഇതിനു വേണ്ടി രാജ്യത്തെ ടെലികോം-ഇന്റര്‍നെറ്റ് സര്‍വ്വീസ് സേവനദാതാക്കള്‍ 2011 ഡിസംബര്‍ ആവുമ്പോഴേക്കും തങ്ങളുടെ ഉപകരണങ്ങള്‍ പുതിയ വിലാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയിരിക്കണമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ്
ഇന്റര്‍നെറ്റിലേതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കംപ്യൂട്ടറുകളെ തിരിച്ചറിയുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്സ് (ഐ.പി അഡ്രസ്സ്) എന്ന വിലാസമാണ് സഹായകമാവുന്നത്. ചില പ്രത്യേക നിയമങ്ങള്‍ അനുസരിച്ചാണ് ഇത് കംപ്യൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് 192.168.1.1 പോലുള്ള ചില നമ്പറുകളാണ് കംപ്യൂട്ടറിന്റെ വിലാസമായി മാറുന്നത്. നിലവില്‍ 32 ബിറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 (ഐ.പിവി4) ആണ് കംപ്യൂട്ടറുകള്‍ക്ക് പേരിടാന്‍ ഉപയോഗിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നിലവിലുള്ള ഈ നിയമം പാലിക്കപ്പെടുമ്പോള്‍ 40.3കോടി ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ക്ക് മാത്രമേ വിലാസം നല്‍കാന്‍ സാധിക്കൂ. നിലവിലുള്ള വളര്‍ച്ചാനിരക്ക് തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഉപകരണങ്ങളുടെ എണ്ണം ഇതിലുമേറെയാകും. അതോടെ ഇന്റര്‍നെറ്റിലേക്ക് പുതിയ ഉപകരണങ്ങളെ ബന്ധപ്പെടുത്താനാവാതെ കുഴങ്ങും. ഇതിനു പരിഹാരമായാണ് 128 ബിറ്റുകള്‍ ഉപയോഗിക്കുന്ന ഐ.പി അഡ്രസ്സിന്റെ പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രീതിപ്രകാരം 340 ട്രില്യണ്‍ ട്രില്യണ്‍ ട്രില്യണ്‍ ഉപകരണങ്ങള്‍ക്ക് വിലാസം നല്‍കാനാവും.
ഇന്റര്‍നെറ്റ് ലോകരാജ്യങ്ങളില്‍ വ്യാപകമാവുന്നതിന് മുമ്പു തന്നെ 32 ബിറ്റ് ഐ.പി അഡ്രസ്സ് ക്രമത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കിയിരുന്നു. പുതിയക്രമം നിലവിലുള്ള രീതിയുമായി യോജിച്ചുപോവുന്നതുകൊണ്ട് ഇന്റര്‍നെറ്റിലെ ഡാറ്റാ കൈമാറ്റത്തെ ബാധിക്കാത്തവിധത്തില്‍ നെറ്റ്വര്‍ക്കുകളോ ഉപകരണങ്ങളോ അപ്ഗ്രേഡ് ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. കംപ്യൂട്ടര്‍ സുരക്ഷയുടെ ഭാഗമായ എന്‍ക്രിപ്ഷന്‍, ഓഥന്റിക്കേഷന്‍ എന്നിവയ്ക്കും ഇതില്‍ മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്. മാത്രമല്ല പഴയ സംവിധാനത്തില്‍ 'ഐപിസെക്' എന്ന സുരക്ഷാമാനദണ്ഡം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി എന്നതായിരുന്നു അവസ്ഥ. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇത് നിര്‍ബന്ധമാണ്. വ്യക്തമായ ഹെഡ്ഡറുകള്‍ സഹിതം സുരക്ഷിതവലയത്തിലൂടെ സുഗമമായി സഞ്ചരിക്കുന്ന ഡാറ്റാ പാക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത കുറവാണ്. അത് പുതിയ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനമികവ് കൂട്ടുകയാണ്.

ടി. വി. സിജു
tvsiju@gmail.com

Monday, July 26, 2010

ബ്രോന്‍ഡ്ബാന്റ് വേണോ
ഈ പശു മേഞ്ഞു നടന്നോട്ടെ...



ഇന്ത്യയിലെമ്പാടും ബ്രോന്‍ഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ വിവിധ സെല്ലുലാര്‍ ഫോണ്‍ കമ്പനികളോടൊപ്പം രാജ്യത്തെ ഗവണ്‍മെന്റ് അധീനതയിലുള്ള കമ്പനികളും മത്സരിക്കുകയാണ്. നഗരങ്ങളെന്നോ കുഗ്രാമമെന്നോ വകതിരിവില്ലാതെയാണ് മത്സരം. അതിനായി രാജ്യവ്യാപകമായി തലങ്ങും വിലങ്ങും ഫൈബര്‍ ഒപ്ടിക് കേബിളുകള്‍ പലരും കുഴിച്ചിട്ടിട്ടുമുണ്ട്. ചില കമ്പനികള്‍ ഇപ്പോഴും ആ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ അവസ്ഥ ഇതാണെങ്കില്‍ ബ്രിട്ടനില്‍ കുറച്ചുകൂടി രസകരമായ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോവുന്നത്.
പശുവിന്റെ സഹായത്തോടെ ഇവിടുത്തെ കുഗ്രാമങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് സംവിധാനം എത്തിക്കാനാവുമെന്നാണ് ബ്രിട്ടനിലെ അഡര്‍ലി ഇന്റര്‍നെറ്റ് എന്ന ഇന്റര്‍നെറ്റ് സര്‍വ്വീസ്ദാതാവിന്റെ കണ്ടുപിടുത്തം. സര്‍വ്വീസ്ദാതാക്കളില്‍ ഇവര്‍ തുടക്കക്കാരാണെങ്കിലും പ്രഖ്യാപിച്ചിരിക്കുന്ന പൈലറ്റ് പ്രോജക്ട് വ്യത്യസ്തയുള്ളതാണ്.
സംഗതി എളുപ്പമാണ്; കുഗ്രാമങ്ങളില്‍ പോയി മേയുന്ന പശുവിന്റെ കഴുത്തില്‍ ഒരു വൈ-ഫൈ ട്രാന്‍സ്മിറ്റര്‍ കെട്ടിക്കൊടുക്കുക. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്രോഡ്ബാന്‍ഡ് സൌകര്യമൊരുക്കുന്ന സ്ഥലങ്ങളില്‍ സിഗ്നലിന്റെ ശേഷി കുറയുന്നത് ഇന്റര്‍നെറ്റ് സര്‍ഫിംഗിനെ ദോഷകരമായി ബാധിക്കും. ഈയൊരു പ്രശ്നം പരിഹരിക്കാന്‍ പശുവിന്റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്മിറ്റര്‍ തന്നെ ധാരാളമാണെന്ന കണ്ടുപിടുത്തമാണ് ഇവരുടേത്. അഞ്ചു മൈല്‍ ചുറ്റളവിലുള്ള പ്രദേശത്ത് സിഗ്നലിന്റെ റേഞ്ചും ശേഷിയും എട്ട് മടങ്ങോളം കൂട്ടാന്‍ പര്യാപ്തമാണ് ഈ പുതിയ പശു ബ്രോഡ്ബാന്‍ഡ് സംവിധാനമാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. മൂ-ബൈല്‍ ബ്രോഡ്ബാന്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇംഗ്ളീഷില്‍ മൂ എന്നാല്‍ പശുവിന്റെ അമര്‍ച്ച എന്നാണ് അര്‍ത്ഥം.
മ്യൂണിക്കിലെ ഫന്റാസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എ. ബുള്ളറാണ് ഈയൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്. സാധാരണ ബ്രോഡ്ബാന്‍ഡ് സേവനം ഒരുക്കുന്നതിനുള്ള ചെലവിന്റെ ഏഴയലത്തുപോലും വരികയില്ല. പശുവിന്റെ താടിയെല്ലിന്റെ ചലനത്തില്‍ നിന്നാണ് ട്രാന്‍സ്മിറ്ററിന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജംലഭിക്കുന്നത്. ഈ പൈലറ്റ് പദ്ധതിയില്‍ പങ്കെടുക്കുന്ന പശുവിന്റെ ഉടമസ്ഥന് പ്രതിമാസം ഒന്നിന് 500 പൌണ്ട് എന്ന നിരക്കില്‍ പ്രതിഫലവും ലഭിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഈ പദ്ധതി ഏറെ സഹായകമാവുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. എവിടെയാണ് ആ പശു എന്ന് നോക്കിയിരിക്കുകയാണ് ഞങ്ങളെന്ന് അവിടുത്തെ നാട്ടുകാരും.
അവിടെ പശുവിനെ അങ്ങനെയാണ് കയറൂരി വിട്ടിരിക്കുന്നതെങ്കില്‍ ബയോഗ്യാസ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളുമായി മുന്നോട്ടുപോവുകയാണ് എച്ച്.പി. ലാബ്സിലെ ഗവേഷകര്‍. നിരവധി കംപ്യൂട്ടറുകള്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററിന്റെ പ്രവര്‍ത്തനത്തിന് ബയോഗ്യാസ് വൈദ്യുതി ധാരാളമാണെന്ന കണ്ടെത്താലാണ് ഫോണിക്സില്‍ നടന്ന അന്തര്‍ദ്ദേശീയ ഊര്‍ജ്ജ ശില്പശാലയില്‍ ഗവേഷകര്‍ അവതരിപ്പിച്ച പ്രബന്ധം. പതിനായിരം പശുക്കളെങ്കിലുമുള്ള ഒരു ഫാമിലെ ചാണകം ഉപയോഗിച്ച് ബയോഗ്യാസ് പ്ളാന്റ് വഴി ഒരു മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയും. ഒരു പശു പ്രതിദിനം പുറന്തള്ളുന്ന ചാണകം ഉപയോഗിച്ച് മൂന്ന് കിലോവാട്ട് വൈദ്യുതിയെങ്കിലും ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്ക്. മൂന്ന് ടെലിവിഷന്‍ സെറ്റുകള്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി മതി.
മുടങ്ങാതെ വൈദ്യുതി ലഭിക്കുന്ന സ്ഥലങ്ങളായിട്ടുപോലും അമേരിക്കയിലെ നോര്‍ത്ത് കരോലിന, അയോവ എന്നിവിടങ്ങളില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനായി ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇത്തരം ഒരു ഫാം സ്ഥാപിച്ചാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അതിന്റെ കടബാധ്യതകള്‍ വീട്ടിതീര്‍ക്കാം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ക്ക് ചാണകം നല്‍കുന്ന വകയില്‍ മാത്രം രണ്ട് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടുകയുമാവാം.

ടി.വി. സിജു
July 26, 2010

Tuesday, May 25, 2010

വോട്ടിംഗ് മെഷീനും രക്ഷയില്ലേ?

ആഗോളതലത്തില്‍ തന്നെ ഏറെ സുരക്ഷിതമെന്ന് കരുതുന്ന ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും നുഴഞ്ഞുകയറി തിരഞ്ഞെടുപ്പുഫലം മാറ്റിമറിക്കാനാവുമെന്ന അവകാശവാദവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം അവതരിപ്പിക്കപ്പെട്ടത്. ബാലറ്റ് പേപ്പര്‍ ഒഴിവാക്കി നിരവധി തിരഞ്ഞെടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് പുതിയ ആരോപണം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടി വോട്ട് തട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ഹൂസ്റ്റണ്‍ റൈസ് യൂണിവേഴ്സിറ്റിയിലെ അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ സെക്യൂരിറ്റികോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് വോട്ടിംഗും വോട്ടെണ്ണലും സുഗമമാക്കിയ ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മൊബൈല്‍ഫോണില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ അയച്ചുപോലും റിസല്‍ട്ടില്‍ മാറ്റം വരുത്താവുന്ന രീതിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വരുതിയില്‍ നിര്‍ത്താം എന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അവകാശവാദം. മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കൃത്രിമം നടത്താന്‍ പറ്റുമെന്ന് റൈസ് യൂണിവേഴ്സിറ്റിവിദ്യാര്‍ത്ഥികളും.
പഠനത്തോടനുബന്ധിച്ചുള്ള 'റിയല്‍ലൈഫ്' പരീക്ഷണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ മെഷീന്‍ സോഫ്റ്റ്വെയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. ഇത് മെഷീന്‍ നല്‍കുന്ന അന്തിമഫലത്തില്‍ വ്യത്യാസം വരുത്തും. പക്ഷേ, ഈ കൃത്രിമംഅധികൃതര്‍ക്ക് മനസ്സിലാകില്ലെന്ന് മാത്രം.
രണ്ടാംഘട്ടം വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ പരിശോധനയും മെഷീന്‍ പ്രവര്‍ത്തനക്ഷമമാണെന്നുള്ള അംഗീകാരവുമാണ്. അതും എളുപ്പത്തില്‍ പൂര്‍ത്തിയാവും. അതിലൊന്നും ഈ കൃത്രിമം പിടിക്കപ്പെടാന്‍ സാധ്യത വളരെക്കുറവ്. പിന്നെ ഇതിനെ ഏതുരീതിയിലും ഉപയോഗിക്കുകയുമാവാം. ഈ പരീക്ഷണ വിവരങ്ങള്‍ ലഭിച്ചാല്‍ മെഷീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏതുമെഷീനിലും കൃത്രിമം സൃഷ്ടിക്കാനാവുമെന്നാണ് റൈസ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡാന്‍ വല്ലാഹ് അന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനിന്റെ സങ്കീര്‍ണ്ണത ക്ളാസ്സില്‍ ഉപയോഗിച്ച മെഷീനിന് ഇല്ലെങ്കിലും വിഗദ്ധരായവര്‍ക്ക് ഇതേരീതിയില്‍ ഏതു വോട്ടിംഗ് മെഷീനിലും മാറ്റങ്ങള്‍ വരുത്താവുന്നതേയുള്ളൂ എന്നാണ് ഡാന്‍ വല്ലാഹ് പറഞ്ഞത്.
യഥാര്‍ത്ഥ മെഷീനിലെ ഡിസ്പ്ളേയ്ക്ക് മുകളിലായി അതുപോലെ തോന്നിക്കുന്ന മറ്റൊരു ഡിസ്പ്ളേയും മൈക്രോപ്രോസസ്സറും ബ്ളൂടൂത്ത് റേഡിയോയും അടങ്ങുന്ന ചില സര്‍ക്യൂട്ടുകളും സ്ഥാപിച്ചാല്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പുവിജയം എളുപ്പമാക്കാമെന്നാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജെ അലക്സ് ഹാള്‍ഡര്‍മാന്റെ അഭിപ്രായം.
വോട്ടുകള്‍ എണ്ണുന്ന സമയത്ത് എത്ര വോട്ടുകള്‍ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി നേടുമെന്ന് നേരത്തെ തന്നെ ഉറപ്പാക്കാന്‍ സാധിക്കുന്നവിധത്തിലാവും ഇതിന്റെ രൂപകല്പന. ഒരുതരത്തിലും കൃത്രിമം കാട്ടാന്‍ കഴിയുന്നതല്ല ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരാള്‍ക്കും തുറക്കാന്‍ പറ്റുന്ന വിധത്തിലല്ല ഇന്ത്യന്‍ വോട്ടിംഗ് മെഷീന്‍.
തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പു തന്നെ സ്ഥാനാര്‍ത്ഥികളും അവരുടെ പ്രതിനിധികളും മെഷീന്‍ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. പിന്നീട് അതില്‍ മുദ്ര വയ്ക്കും. പിന്നീട് തുറന്നുനോക്കണമെങ്കില്‍ ഈ മുദ്ര പൊളിക്കേണ്ടി വരും. പിന്നെ എങ്ങനെ കൃത്രിമം നടത്താന്‍ കഴിയും എന്നാണ് അധികാരികളുടെ ചോദ്യം.

ടി.വി.സിജു

Monday, May 17, 2010

തടവുകാരനും
വൈറ്റ് കോളര്‍ ജോലി !


തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.


ജയിലില്‍ പരിസരശുചീകരണവും മണ്ണെടുപ്പും കല്ലുവെട്ടും കൃഷിയും മറ്റുമായിരുന്നു ഇതുവരെ തടവുകാര്‍ക്കുണ്ടായിരുന്ന ജോലി. അതൊക്കെമാറി ഹൈടെക് ജോലിക്കായി തയ്യാറെടുക്കുകയാണ് തടവുപുള്ളികള്‍. ഹൈദരാബാദിലെ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ജയിലിലാണ് പുതുസംരംഭം ഒരുങ്ങുന്നത്.
റേഡിയന്‍ഡ് ഇന്‍ഫോ സിസ്റ്റം എന്ന ഇന്ത്യന്‍ കമ്പനി ജയിലിനുള്ളില്‍ ഒരുക്കുന്ന ബിസിനസ്സ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ് (ബി.പി.ഒ) സെന്ററിലാവും ഇനി തടവുകാര്‍ക്കുള്ള വൈറ്റ്കോളര്‍ ജോലി. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമായിരിക്കുമിത്.
കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ജോലിയില്‍ പ്രവേശിക്കാനുള്ള അര്‍ഹത. ശിക്ഷിക്കാനുണ്ടായ കാരണം പിടിച്ചുപറി, തട്ടിപ്പ് തുടങ്ങിയവയാണെങ്കില്‍ ഇവിടെ ജോലിയുമില്ല. ജയില്‍ മതില്‍ക്കെട്ടിനുള്ളില്‍ തന്നെ ഒരുങ്ങുന്ന കോള്‍സെന്ററില്‍ 250 പേര്‍ക്ക് ജോലി ലഭിക്കും.
ഇന്ത്യന്‍ കമ്പനികള്‍ക്കു വേണ്ടി ഇന്‍ഷ്വറന്‍സ് ക്ളെയിം ഫോം വിവരങ്ങളും ബാങ്ക് അക്കൌണ്ട് അപ്ളിക്കേഷനുമുള്ള ഡാറ്റയും കൈകാര്യം ചെയ്യലാവും ആദ്യ ജോലി. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടവുകാരെ ഒഴിവാക്കും. മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പ്രതിദിനം 120 രൂപയാണ് ഒരു തൊഴിലാളിക്കുള്ള പ്രതിഫലം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ ജോലിയില്‍ സ്ഥിരനിയമനവും ലഭിക്കും.
തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. സാധാരണ കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.
സ്ത്രീധന-കൊലപാതക കേസുകളില്‍പ്പെട്ട് ജയിലിലാകുന്നവരില്‍ ഭൂരിപക്ഷവും ഉന്നത ബിരുദധാരികളാണ്. സ്ത്രീധനം കുറഞ്ഞെന്ന പരാതിയില്‍ ഭാര്യയെയോ ഭാര്യയുടെ പിതാവിനെയോ കൊന്ന് ജയിലെത്തിയവരാണ് കൂടുതലും. കുടുംബബന്ധങ്ങളുടെ പരാജയത്തിനാണ് പലരും ഇരയാകുന്നത്.ഈയൊരു സാഹചര്യമാണ് ജയിലില്‍ ഇങ്ങനെയൊരു പദ്ധതി തുടങ്ങാന്‍ കമ്പനി അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. സെന്റര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

Friday, April 23, 2010

ലോകകപ്പ് ഫുട്ബാള്‍: ആരാധകരുടെ
കീശ കാലിയാക്കാന്‍ സൈബര്‍ക്രിമിനലുകള്‍


ലോകകപ്പ് ജ്വരം ആഗോളതലത്തില്‍ പടരുമ്പോള്‍ ഫുട്ബാള്‍ ആരാധകരുടെ 'കീശ മുറിക്കാന്‍' തക്കംപാര്‍ത്തിരിക്കുകയാണ് ഇന്റര്‍നെറ്റിലെ സൈബര്‍ക്രിമിനലുകള്‍. ജൂലായ് മാസം സൌത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിന് മുന്നോടിയായി 'വേള്‍ഡ്കപ്പ് ട്രാവല്‍ ഗൈഡ് ' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഇ-മെയിലിലൂടെയാണ് സൈബര്‍ കള്ളന്മാര്‍ പണം തട്ടിയെടുക്കാന്‍ പദ്ധതി. ഇതിനായി 'ഫിഫ വേള്‍ഡ് കപ്പ് 2010' എന്ന പേരില്‍ പ്രത്യേക കാമ്പൈന്‍ തന്നെ സൈബര്‍ലോകത്ത് നടക്കുന്നുണ്ടെന്ന് കംപ്യൂട്ടര്‍ സുരക്ഷാരംഗത്തെ പ്രശസ്തരായ സെമാന്റക് കോര്‍പ്പറേഷന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ലോകകപ്പ് വിവരങ്ങളുമായി ഇ-മെയിലില്‍ എത്തുന്ന ഏതെങ്കിലുമൊന്നില്‍ ക്ളിക്ക് ചെയ്യുന്നതോടെ കംപ്യൂട്ടറിലേക്ക് വൈറസുകള്‍ ഉള്‍പ്പെടെയുള്ള അനാവശ്യപ്രോഗ്രാമുകള്‍ കയറിക്കൂടും. ഹാര്‍ഡ്ഡിസ്ക്കില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് / ബാങ്ക് അക്കൌണ്ട് വിവരങ്ങളും പാസ്വേര്‍ഡുകളും മറ്റും കള്ളന്‍മാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ട് ഇത്തരം വൈറസുകള്‍ സാമര്‍ത്ഥ്യം തെളിയിക്കുന്നതോടൊപ്പം കംപ്യൂട്ടറില്‍ ഒളിക്കുകയും ചെയ്യും.
ഫുട്ബാള്‍ മാമാങ്കത്തില്‍ സംബന്ധിക്കാന്‍ എത്തുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍, ടൂറിസ്റ്റുകള്‍, ഫുട്ബാള്‍ ആരാധകര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവര്‍ക്ക് സൌജന്യമായാണ് ട്രാവല്‍ ഗൈഡ് ഇ-മെയില്‍ വിലാസത്തില്‍ എത്തുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയ ലോകകപ്പ്യാത്രാഗൈഡ് താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന അഭ്യര്‍ത്ഥനയും ഇ-മെയിലിലുണ്ട്.
മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ വാതുവയ്പ് സജീവമാവുന്ന ലോകകപ്പ്മത്സരങ്ങളില്‍ സൈബര്‍ ക്രിമിനലുകള്‍ നോട്ടമിട്ടുള്ളതിലേറെയും ഇത്തരം ധനമോഹികളെയാണ് . ദക്ഷിണാഫ്രിക്കയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ അപര്യപ്തത കഴിഞ്ഞ ദിവസം ടിക്കറ്റ് വില്പനയില്‍ ഏറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ഒളിമ്പിക്സിലേതുപോലെ ഔദ്യോഗിക ടിക്കറ്റ് വില്പന സൈറ്റുകളുടെ മറപറ്റിയും തട്ടിപ്പ് നടത്താന്‍ പദ്ധതി ഒരുങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥമാണെന്നു കരുതി ഇത്തരം വെബ്സൈറ്റുകളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല അവരുടെ ബാങ്ക് അക്കൌണ്ടിലോ ക്രെഡിറ്റ് കാര്‍ഡിലോ അവശേഷിക്കുന്ന പണവും കള്ളന്മാര്‍ നിമിഷങ്ങള്‍ക്കകം കാലിയാക്കും. വ്യാജ ടിക്കറ്റുകള്‍ നല്‍കുന്ന എട്ട് വ്യാജ വെബ്സൈറ്റുകളാണ് ഒളിമ്പിക്സില്‍ അന്ന് കണ്ടെത്തിയിരുന്നത്.
അഡോബിയുടെ അക്രോബാറ്റ് റീഡര്‍ വഴിയാണ് ഈ ആക്രമണങ്ങളിലധികവും പ്ളാന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നവര്‍ അത് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതാവും ഉചിതം.

ടി.വി. സിജു,
കേരള കൌമുദി

Tuesday, April 20, 2010



ഹാക്കിംഗ്:
കുട്ടിവില്ലന്‍മാര്‍
ഇന്റര്‍നെറ്റിലൂടെ മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

പരിണതഫലം എന്തെന്നു നോക്കാതെ എന്തും ചെയ്തുനോക്കാനുള്ള ഏറെ അഭിവാഞ്ഛ ഏറെയും കുട്ടികള്‍ക്കാണ്. അതുതന്നെയാണ് പല പ്രശ്നങ്ങളിലേക്കും കുട്ടികളെ എടുത്തുചാടിക്കുന്നതും. വിവരസാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന വളര്‍ച്ച കുട്ടികള്‍ സാകൂതം നിരീക്ഷിക്കുകയാണ്. പുതിയ കാര്യങ്ങള്‍ എന്തുതന്നെയായാലും അത് ചെയ്തുനോക്കാനായി ശ്രമം.
അനുവാദമില്ലാത്ത ഇന്റര്‍നെറ്റിലൂടെയും മറ്റും മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്തതിന് അമ്മയ്ക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുന്നതിനിടയില്‍ ബ്രിട്ടനില്‍ നടന്ന സര്‍വ്വെ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
സര്‍വെയില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണ്. കൂട്ടുകാരുടെ ഫേസ്ബുക്ക്, ഇ-മെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിനോക്കിയിട്ടുള്ളത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടിട്ടുള്ളത്.
19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വെയുമായി സഹകരിച്ചത്. സ്വന്തം കംപ്യൂട്ടര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ സ്കൂളിലെ കംപ്യൂട്ടര്‍ ഉപയോഗപ്പെടുത്തിയോ ആണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം -ക്രാക്കിംഗ,് നടത്തുന്നത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ക്രാക്കിംഗില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ക്രാക്കിംഗിനെ കണ്ടുവെങ്കില്‍ മറ്റൊരു 20 ശതമാനം കുട്ടികളും ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനായുള്ള മാര്‍ഗ്ഗമായാണ്.
കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം നിരുത്സാഹപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണമാണ് അത്യാവശ്യം.
എന്നാല്‍, ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാരുടെ ദൌര്‍ലഭ്യം കൂടുതലാണെന്ന് സൈബര്‍ സെക്യൂരിറ്റി മേലയില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയ അഭിപ്രായപ്പെട്ടു. നാസ്കോമിന്റെ ഒരു സര്‍വ്വെ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയുള്ള പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വമ്പന്‍ കമ്പനികള്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ആവശ്യമായ എത്തിക്കല്‍ ഹാക്കര്‍മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

ടി.വി.സിജു

Friday, April 16, 2010

പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ്
ഓര്‍മ്മയായി


പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ് ഇനി ഓര്‍മ്മ മാത്രം. 2010 ഏപ്രില്‍ ഒന്നിന് 68-ാം വയസ്സില്‍ കടുത്ത ന്യൂമോണിയാ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.
1975ല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടറിന്റെ സൃഷ്ടാവായിരുന്നു ഹെന്‍റി റോബര്‍ട്സ്. ആള്‍ടെയ്ര്‍ 8800 എന്ന ഈ കംപ്യൂട്ടര്‍ വിവരസാങ്കേതികവിദ്യാ ചരിത്രത്തില്‍ പ്രത്യേകസ്ഥാനവും നേടിയിട്ടുണ്ട്.
ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 1971ല്‍ റോബര്‍ട്സ് സ്ഥാപിച്ചതാണ് മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം എന്ന മിറ്റ്സ്. റോക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പ്രധാന ജോലി. എങ്കിലും ഇവര്‍ പുറത്തിറക്കിയ ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ കിറ്റുകളായിരുന്നു വിപണിയില്‍ വിജയം കൊയ്തത്. 1973ല്‍ ഒരു മില്യണ്‍ ഡോളറിന്റെ വരുമാനം കാല്‍ക്കുലേറ്റര്‍ കിറ്റുകളിലൂടെ ഈ കമ്പനി നേടി. എന്നാല്‍ ഈ ശ്രുകദശ ഏറെക്കാലം നിണ്ടുനിന്നില്ല. അപ്പോഴേക്കും വിപണിയില്‍ മത്സരം കൊഴുത്തിരുന്നു. അങ്ങനെ പ്രശ്നങ്ങളിലേക്ക് കമ്പനി മൂക്കുകുത്തി. ഈയൊരു സാഹചര്യത്തിലാണ് കമ്പനിയെ ശക്തിപ്പെടുത്താനായി റോബര്‍ട്സ് ഇലക്ട്രോണിക് കംപ്യൂട്ടര്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാരംഭിച്ചത്. തുടര്‍ന്നാണ് ആള്‍ടെയ്ര്‍ 8800 എന്ന പേഴ്സണല്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്റല്‍ 8080 എന്ന മൈക്രോപ്രോസസ്സറിനെ അടിസ്ഥാനമാക്കിയതാണ് ഇത് രൂപകല്പന ചെയ്തെടുത്തത്. 397 ഡോളര്‍ വിലവരുന്ന ഈ കംപ്യൂട്ടറിനെക്കുറിച്ചാണ് 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക് മാഗസില്‍ ഫീച്ചര്‍ വന്നത്. അതോടെ കമ്പനിക്ക് ഓര്‍ഡറുകളുടെ പ്രവാഹമായി. നൂറു ഡോളര്‍ അധികം നല്‍കിയാല്‍ കംപ്യൂട്ടര്‍ അസംബിള്‍ ചെയ്തു നല്‍കാനും കമ്പനി തയ്യാറായി. എങ്കിലും 1977ല്‍ റോബര്‍ട്സ് ഈ കമ്പനി വില്‍പ്പന നടത്തി. പിന്നീട് ഇദ്ദേഹം ജോര്‍ജ്ജിയയിലേക്ക് മടങ്ങുകയായിരുന്നു. അവിടെ ഒരു നാട്ടുമ്പുറത്ത് തന്റെ ഡോക്ടര്‍ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു റോബര്‍ട്സ്.
ആള്‍ടെയ്റിനു വേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിപ്പിച്ച ദിവസം ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. ടെസ്റ്റ് ചെയ്യപ്പെടാത്ത ഒരു സോഫ്റ്റ്വെയര്‍ അക്കാലത്തെ പ്രശസ്തമായ ആള്‍ടെയ്ര്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സാഹസം കാട്ടിയ ഡോ. ഹെന്‍റി എഡ്വേര്‍ഡ് ഒരു പുതുയുഗത്തിലേക്കുള്ള വാതിലാണ് അന്ന് തുറന്നുകൊടുത്തത്.

ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ്
ഹെന്‍റി റോബര്‍ട്സിന്റെയും എഡ്ന വില്‍ഷര്‍ റോബര്‍ട്സിന്റൈയും മകനായി ഫ്ളോറിഡയിലെ മിയാമിയില്‍ 1941 സെപ്തംബര്‍ 13നാണ് റോബര്‍ട്സ് ജനിച്ചത്. അച്ഛന് ജോലി സൈന്യത്തിലായിരുന്നു. ഇദ്ദേഹത്തിന് ഒരു ഗൃഹോപകരണ റിപ്പയര്‍ കട കൂടി സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കുഞ്ഞു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തി കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ഒരു ന്യൂറോ സര്‍ജന്‍ റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു. മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചത് ഈ സര്‍ജനാണ്. അങ്ങനെ എന്‍ജിനീയറിംഗ് ബിരുദം സമ്പാദിക്കുന്നതിനായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖ തിരഞ്ഞെടുത്തു. പഠനത്തിനിടെ ജോന്‍ ക്ളാര്‍ക്കിനെ തന്റെ ജീവിതസഖിയായി സ്വീകരിക്കുകയും ചെയ്തു. റോബര്‍ട്സിന് രണ്ടു ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.
യു. എസ് എയര്‍ഫോഴ്സിലും ഹെന്‍റി റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തിരുന്നു. അവിടുത്തെ ട്രെയ്നിംഗിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നെയും പലവിധ പ്രോജക്ടുകള്‍ക്കു വേണ്ടിയും കഷ്ടപ്പെട്ടു. ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയും റോബര്‍ട്സ് ഉണ്ടാക്കി. 1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലും ജോലി നോക്കി. അതില്‍പിന്നെയാണ് 71ല്‍ മിറ്റ്സ് സ്ഥാപിക്കുന്നത്.

മിറ്റ്സും മൈക്രോസോഫ്റ്റും
ഇന്നത്തെ പ്രശസ്തരായ മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. ഇവിടെയാണ് സോഫ്റ്റ്വെയര്‍രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത്. ജോലിക്കാര്യത്തില്‍ ഹെന്‍റി എഡ്വേര്‍ഡ് നല്‍കിയ പ്രത്യേക പരിഗണനകള്‍ മൈക്രോസോഫ്റ്റ് ചിന്തകളെ ശക്തിപ്പെടുത്തുന്നതരത്തിലായിരുന്നു
1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അവര്‍ദയഴ 8800) എന്ന ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം - മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയ്ര്‍. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര്‍ സൂചിപ്പിച്ചിരുന്നു. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ്വേര്‍ഡ് റോബര്‍ട്ട്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്റര്‍പ്രട്ടറിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കുകയും ചെയ്തു. ഇന്റര്‍പ്രട്ടര്‍ 'ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ ഗേറ്റ്സ്.
രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് മൈക്രോ-സോഫ്റ്റ് (Micro-soft) എന്ന സ്വന്തം കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ ഘയനഴസറസബര്‍ പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.



ടി. വി. സിജു

Saturday, April 3, 2010


'സെല്‍ഫോണ്‍ എല്‍ബോ'
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഒരു അസുഖം കൂടി


സെല്‍ഫോണ്‍ ഇന്ന് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ഉറങ്ങുന്ന സമയത്തും മൊബൈല്‍ഫോണിനെ കൈവിടാത്തവരാണ് ഭൂരിഭാഗവും. എന്തൊക്കെയോ നഷ്ടപ്പെടുമെന്ന ഭീതിയാണ് സെല്‍ഫോണിനെ സന്തതസഹചാരിയായി കൊണ്ടുനടക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. സുരക്ഷയും വിശ്വാസവും നേടിത്തരുന്നതില്‍ മൊബൈല്‍ഫോണ്‍ മുന്നിലുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഉപയോക്താക്കളില്‍ അധികവും. മനുഷ്യനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളായി സെല്‍ഫോണ്‍ മാറിയിട്ടുണ്ടെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകളും പുറത്തുവന്നുകഴിഞ്ഞു. ആഗോളതലത്തില്‍ സിനൊവേറ്റ് ഗവേഷണസംഘമാണ് ഇത്തരത്തില്‍ ഒരു സര്‍വ്വെ നടത്തിയത്. അതോടൊപ്പം മറ്റൊരു അസ്വസ്ഥതയും മൊബൈല്‍ ഉപയോക്താക്കളെ തേടിയെത്തിത്തുടങ്ങി. 'സെല്‍ഫോണ്‍ എല്‍ബോ' എന്ന ഓമന പേരിലാണ് ഇത് അറിയിപ്പെടുന്നത്.
ചെവിയോടു ചേര്‍ത്ത് മൊബൈല്‍ഫോണില്‍ ഏറെനേരെ സംസാരിക്കുമ്പോള്‍ കൈവിരലുകളില്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. സെല്‍ഫോണ്‍ എല്‍ബോയുടെ തുടക്കം ഇങ്ങനെയാണ്. ഏറെനേരം കൈമുട്ട് മടക്കിപ്പിടിച്ച് മൊബൈല്‍ഫോണില്‍ സംഭാഷണത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നമാണിത്. വിരലുകളില്‍ തടിപ്പോ തുടിപ്പോ അനുഭവപ്പെടുന്നതാണ് തുടക്കം. കൈയിലെ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന തകരാറാണിതിന് കാരണമാകുന്നത്. ആഗോളവ്യാപകമായി ഈ പ്രശ്നം വ്യാപിച്ചുവരികയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ സൂചന നല്‍കിക്കഴിഞ്ഞു.
കൈമുട്ട് മടക്കിപ്പിടിച്ചുകൊണ്ട് ഏറെനേരം ഫോണില്‍ സംസാരിക്കുന്നത് ചെറുവിരലിലെ ഞരമ്പുകളിലാണ് ഏറെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ നിലയില്‍ കൂടുതല്‍സമയം സംസാരിക്കുന്നത് ചെറുവിരലിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതുമൂലം ചെറുവിരലിലും മോതിരവിരലിലും തരിപ്പ് അനുഭവപ്പെടും. ചിലപ്പോള്‍ വിരലുകളില്‍ ചെറിയ തുടിപ്പുകളും ഇതോടൊപ്പം പ്രത്യക്ഷമാകും. മെഡിക്കല്‍ ഭാഷയില്‍ 'ക്യുബിറ്റല്‍ ടണല്‍ സിന്‍ഡ്രോം' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
കൈ വിരലുകള്‍ക്ക് സ്വാധീനക്കുറവും അതോടൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കുവാനും ജാറുകള്‍ തുറക്കുവാനും പ്രയാസം അനുഭവപ്പെടുന്നതുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ടൈപ്പ് ചെയ്യാനും എഴുതാനുമുള്ള ശേഷിയും കുറയാന്‍ ഈ രോഗം കാരണമാകാറുണ്ട്.
ആവശ്യത്തിനു മാത്രം സെല്‍ഫോണ്‍ ഉപയോഗിക്കുക. ഇനി ഏറെനേരം ഫോണില്‍ സംസാരിക്കണമെങ്കില്‍ ഹെഡ്സെറ്റ് ഉപയോഗിക്കുക. തരിപ്പ് അനുഭവപ്പെടുമ്പോള്‍ തന്നെ ഫോണ്‍ കൈമാറ്റി പിടിച്ച് സംസാരം തുടരുക. ഇതൊക്കെയുള്ളൂ ഇതിനുള്ള പ്രതിവിധികള്‍. രോഗം വഷളായാല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും.

* കൈമുട്ടുകള്‍ ഏറെനേരം മടക്കിപ്പിടിച്ച് സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുണ്ടാകുന്ന അസുഖം

*
ചെവിയോട് ചേര്‍ത്ത് കൂടുതല്‍ സമയം ഫോണില്‍ സംസാരിക്കുന്നത് ഞരമ്പുകളിലൂടെയുള്ള രക്തപ്രവാഹത്തിന്റെ തോത് കുറയ്ക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്.

*
സംസാരത്തിനിടെ വിരലില്‍ തരിപ്പ് അനുഭവപ്പെടുമ്പോള്‍ കൈമാറ്റി പിടിക്കുകയോ അല്ലെങ്കില്‍ ഹെഡ്സെറ്റ് ഉപയോഗിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുക.

* രോഗം രൂക്ഷമായാല്‍ ഓപ്പറേഷന്‍ ആണ് പ്രതിവിധി

Monday, March 29, 2010

സൈബര്‍ ക്രൈം:
കുരുക്ക് എളുപ്പത്തില്‍


സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്ന വ്യാജേന മറ്റൊരു വീടിന്റെ ഫോട്ടോ ഇ-മെയില്‍ വഴി പ്രചരിപ്പിച്ച യുവാവിനെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തത് കഴിഞ്ഞ ദിവസമാണ്. വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലകപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ഇ-മെയിലിലൂടെയും മൊബൈല്‍ഫോണ്‍ വഴിയുമുള്ള 'ആക്രമണ'ങ്ങള്‍ കൂടിവരികയാണ്.
അറിവോ സമ്മതമോ കൂടാതെ വ്യക്തികളുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ക്യാമറയിലൂടെ പകര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറെയും ക്രൂശിക്കപ്പെടുന്നത് സ്ത്രീകളാണ്. വിവരം പൊലീസില്‍ അറിയിക്കുമെന്നാകുമ്പോള്‍ വിരുതന്മാര്‍ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ചുകളയും. ഇതോടെ സംഭവം തീര്‍ന്നെന്ന് കണ്ടുനില്‍ക്കുന്നവരും വിചാരിക്കും.
ദൃശ്യം മായ്ചു കളഞ്ഞെന്ന് ഉറപ്പുവരുത്തി കൂട്ടംകൂടി നിന്നവരും പിരിഞ്ഞുപോകും. ദൃശ്യം മായ്ചുകളഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്നു കരുതുന്നവര്‍ പൊലീസിലുമുണ്ട്. എങ്കില്‍ എല്ലാവരും ഓര്‍ക്കുക: എത്രവട്ടം മായ്ചുകളഞ്ഞാലും വീണ്ടും ദൃശ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുണ്ടെന്ന്. അതുകൊണ്ടു തന്നെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമ്പോഴേ അക്കാര്യം നാമറിയൂ.ര്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ബ്ളൂടൂത്ത് വഴി അയച്ചുകൊടുത്താല്‍ പിടിക്കപ്പെടുകയില്ലെന്ന് കരുതേണ്ട. കൃത്യമായ അന്വേഷണം നടത്തിയാല്‍ കുറ്റവാളി കുടുങ്ങും; അതുറപ്പ്.
മറ്റുള്ളവരെ മന:പൂര്‍വ്വം കരിവാരി തേക്കാന്‍ കച്ചകെട്ടിയിരിക്കുന്നവരും കരുതിയിരിക്കുക. ഇന്റര്‍നെറ്റ് യുഗത്തില്‍ കുറ്റം ചെയ്യാന്‍ എളുപ്പമാണ്. അതുപോലെ തന്നെയാണ് കുറ്റവാളികളെ കുടുക്കാനും. രാഷ്ട്രപതിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ഇ-മെയില്‍ വഴി ഭീഷണി അയക്കുന്നവരും മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലായിട്ടുണ്ട്. ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഏത് കംപ്യൂട്ടറില്‍ നിന്ന് എപ്പോഴാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്താനുള്ള ഐ.പി ട്രേസര്‍ സാങ്കേതികവിദ്യ കേരളപൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
സൈബര്‍ സുരക്ഷാരംഗത്തെ പ്രമുഖ ഏജന്‍സിയായ റിസോഴ്സ് സെന്റര്‍ ഫോര്‍ സൈബര്‍ ഫോറന്‍സിക് (ആര്‍.സി.സി.എഫ്) വികസിപ്പിച്ചിരിക്കുന്ന ഇ-മെയില്‍ ട്രേസര്‍ സംവിധാനം സി.ബി. ഐ, റോ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ സഹായം ചെയ്യുന്നുണ്ട്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ളതാണ് ഇ-മെയില്‍ ട്രേസര്‍. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറിലെ ഡാറ്റ ഡിലീറ്റ് ചെയ്താലും ഹാര്‍ഡ്ഡിസ്കിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സൈബര്‍ ചെക്ക്, മൊബൈല്‍ സിം കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന സിം കാര്‍ഡ് റീഡര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ആളില്ലാത്ത വീടുകളെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും ഇന്റര്‍നെറ്റില്‍ സൈറ്റുകളുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന വിവരങ്ങള്‍ മനസ്സിലാക്കി വീട്ടില്‍ ആളില്ലാത്ത സമയം കവര്‍ച്ച നടത്തുന്ന സംഘങ്ങളുമുണ്ടത്രേ. ചില ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ കൃത്യമായ വ്യക്തിഗത വിവരങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ കളിയിലേര്‍പ്പെട്ട കളിഭ്രാന്തന്മാര്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് വെബ്സൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാവരും നിരീക്ഷിക്കുണ്ടെന്ന ബോധ്യത്തോടെയാകണം വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍.

ഇനി എങ്ങോട്ട് ?
ഇന്റര്‍നെറ്റുമായി ഒരു കംപ്യൂട്ടര്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനദാതാവി (ഐ.എസ്.പി)ന്റെ പക്കല്‍ നിന്ന് നമ്മുടെ കംപ്യൂട്ടറിന് ഒരു വിലാസം (ഐ.പി അഡ്രസ്സ്) കിട്ടിക്കഴിഞ്ഞിരിക്കും. പിന്നെ ഈ ഐ.പി അഡ്രസ്സ് ഉപയോഗിച്ചാവും അയക്കുന്ന ഡാറ്റ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക. ഇങ്ങനെ ഡാറ്റാവിനിമയം നടത്തുന്നതിന് ചില ക്രമങ്ങളൊക്കെയുണ്ട്. ഡാറ്റ എത്ര വലുതായാലും ചെറുതായാലും ചെറിയ ചെറിയ കഷ്ണങ്ങളായാണ് (പാക്കറ്റുകള്‍) ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നത്. ഈ പാക്കറ്റുകള്‍ക്കൊക്കെ കൃത്യമായ വിലാസവും ഉണ്ടാവും. എവിടെ നിന്ന് അയക്കുന്നു, എങ്ങോട്ടു പോകണം എന്നൊക്കെ. ഇ-മെയിലുകള്‍ അയക്കുമ്പോഴും ഈ വ്യവസ്ഥകളെല്ലാം പാലിക്കപ്പെടും. ഈ അഡ്രസ് നോക്കിയാണ് അയച്ചയാളെ തിരിച്ചറിയുന്നത്.

ടി.വി.സിജു

Wednesday, March 17, 2010


വീട്ടിലിരുന്ന്
ത്രി ഡി സിനിമ കാണാം!


ത്രി ഡി സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകുന്ന ശീലവും മാറാന്‍ പോവുകയാണ്. ഇനി വീട്ടിലെ സോഫയില്‍ ചാരിക്കിടന്നും ത്രി ഡി സിനിമയും ദൃശ്യങ്ങളും ആസ്വദിക്കാം! ഇതിനായി പ്രത്യേകം ത്രി ഡി ഡിസ്ക് പ്ളെയറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു.



1984 കാലഘട്ടം. തിയേറ്ററില്‍ നിന്ന് 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമ കണ്ടിരുന്നവര്‍ ശരിക്കും ഞെട്ടി. കണ്‍മുന്നില്‍ നടക്കുന്ന സംഭവം പോലെയുണ്ട് സിനിമ. കാണാന്‍ സ്പെഷല്‍ കണ്ണട ധരിക്കണമെന്ന 'പ്രശ്നം' ഒഴിവാക്കിയാല്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു ഇതു നല്‍കിയത്. സൂപ്പര്‍ഹിറ്റായ ഈ ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി സിനിമ. അതിനു ശേഷം കുറേ ത്രി ഡി ചിത്രങ്ങള്‍ വന്നുപോയി. 1997ല്‍ കുട്ടിച്ചാത്തന്റെ തന്നെ പുതിയ ഡി.ടി.എസ് പതിപ്പും തിയേറ്ററുകളില്‍ എത്തി. ഇപ്പോള്‍ ത്രി ഡി എന്നത് പുതുമയേയല്ല. ത്രി ഡി സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകുന്ന ശീലവും മാറാന്‍ പോവുകയാണ്. ഇനി വീട്ടിലെ സോഫയില്‍ ചാരിക്കിടന്നും ത്രി ഡി സിനിമയും ദൃശ്യങ്ങളും ആസ്വദിക്കാം! ഇതിനായി പ്രത്യേകം ത്രി ഡി ഡിസ്ക് പ്ളെയറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. അതോടൊപ്പം തന്നെ ത്രി ഡി വിപ്ളവത്തിന് അരങ്ങൊരുക്കി ഇ.എസ്.പി,എന്‍, ഡിസ്കവറി തുടങ്ങിയ പ്രമുഖ ചാനലുകള്‍ ത്രി ഡിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളും ധ്രുതഗതിയില്‍ നടക്കുകയാണ്.
സിനിമ, ടെലിവിഷന്‍, മ്യൂസിക്, ക്യാമറ എല്ലാം തന്നെ ത്രിമാനതയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അവതാരങ്ങളെ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ വിജയിച്ചു തുടങ്ങിയതോടെ മനുഷ്യരെ ഒഴിവാക്കിയുള്ള ചിത്രങ്ങള്‍ പുറത്തിറക്കാനാണ് വിവിധ കമ്പനികളുടെ ലക്ഷ്യം. ത്രി ഡി ചിത്രങ്ങള്‍ വ്യാപകമായതോടെ ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികളും ത്രി ഡി ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ത്രി ഡി ഉള്ളടക്കം ലഭിക്കുന്ന വെബ്സൈറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്.
ത്രി ഡി ദൃശ്യം ടെലിവിഷനിലൂടെ കണ്ട് ആസ്വദിക്കണമെങ്കില്‍ അതിനനുയോജ്യമായ സെറ്റായിരിക്കണം നമ്മുടേത്. നിലവില്‍ ദ്വിമാന ചിത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയേ നമ്മുടെ നാട്ടിലുള്ള ടെലിവിഷനുള്ളൂ. ഇത് ത്രി ഡി ദൃശ്യങ്ങള്‍ കാണാന്‍ പര്യാപ്തമല്ല.
ഇതിന് പരിഹാരമായി സോണി, പാനസോണിക്, എല്‍.ജി, സാംസങ് തുടങ്ങിയ പ്രമുഖരായ ടി.വി നിര്‍മ്മാതാക്കളെല്ലാം ത്രി ഡി സ്ക്രീന്‍ ടെക്നോളജി അവതരിപ്പിച്ചുകഴിഞ്ഞു. നിലവില്‍ സംപ്രേഷണം ചെയ്യുന്ന 2 ഡി ഇമേജിനെ തത്സമയം തന്നെ ത്രി ഡി യിലേക്ക് മാറ്റി കാണിക്കാന്‍ സാധിക്കുന്ന 'സെല്‍ ടി.വി'യുമായാണ് തോഷിബയുടെ വരവ്. നേരത്തെ ദ്വിമാനരീതിയില്‍ റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന വീഡിയോ ഗെയിം മുതല്‍ സ്പോര്‍ട്സ് ചാനല്‍ പരിപാടി വരെ ഇതിലൂടെ ത്രിമാനമായി ദര്‍ശിക്കാം. നിലവിലുള്ള ടെലിവിഷന്‍ സെറ്റുകളുടെ 143 ഇരട്ടി പ്രോസസ്സിംഗ് ശേഷിയുണ്ടിതിന്. സെല്‍ ടി.വിക്ക് വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്നാണ് കരുതുന്നത്.
വില ഭീമമാണെങ്കിലും ദൃശ്യചാരുത ആരെയും ആകര്‍ഷിക്കുമെന്നാണ് ഉല്പാദകരുടെ വിലയിരുത്തല്‍. രണ്ടു തരം ത്രി ഡി ടെലിവിഷന്‍ സീരിസുകള്‍ പുറത്തിറക്കാനാണ് സോണി തീരുമാനിച്ചിട്ടുള്ളത്. ഒന്ന് ത്രി ഡിയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള സര്‍ക്യൂട്ടുകള്‍ അടങ്ങുന്ന ടി.വി. മറ്റൊന്ന് ദ്വിമാന ദൃശ്യങ്ങളെ ത്രിമാനതയിലേക്ക് മാറ്റാന്‍ സഹായിക്കുന്ന കണ്‍വെര്‍ട്ടര്‍ ബോക്സിനൊപ്പം രണ്ടു സെറ്റ് ത്രി ഡി കണ്ണടയുമുണ്ടാവും. കണ്ണട ഉപയോഗിക്കാതെ തന്നെ ത്രി ഡി ദൃശ്യപ്പൊലിമ കാണാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിന് കുറച്ചു വര്‍ഷങ്ങള്‍ എടുക്കും എന്നുതന്നെയാണ് ഗവേഷണരംഗത്തു നിന്ന് കിട്ടുന്ന സൂചനകള്‍.
രണ്ടുതരം കണ്ണടകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ചുവപ്പ്, നീല ലെന്‍സ് പതിച്ച കാര്‍ഡ്ബോര്‍ഡ് ഗ്ളാസ്സുകളാണ് ഒരു വിഭാഗം. വളരെ വേഗതയോടെ ഒരേക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടറുകള്‍ ഘടപ്പിച്ച കണ്ണടയാണ് മറ്റൊന്ന്. ഇതുരണ്ടും നമ്മുടെ മസ്തിഷ്ക്കത്തെ കബളിപ്പിക്കുകയാണ്. അങ്ങനെയാണ് ത്രി ഡി ദൃശ്യാനുഭവം നമുക്ക് ലഭിക്കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള 'റിയല്‍ ഡി' എന്ന കമ്പനിയാണ് ആക്ടീവ് ഷട്ടര്‍ ടെക്നോളജി സഹിതമുള്ള കണ്ണടകള്‍ നിര്‍മ്മിക്കുന്നത്. 50 ഡോളര്‍ വില വരുന്ന ഈ കണ്ണട ലഭ്യമാക്കാനായി പ്രമുഖ ടി.വി കമ്പനികളൊക്കെ ഇവരുമായി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു.
ജൂണ്‍ 11 മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് ഇ.എസ്.പി.എന്‍ ത്രി ഡിയില്‍ സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യവര്‍ഷം 85 ഓളം മത്സരങ്ങള്‍ ഇത്തരത്തില്‍ പ്രേക്ഷകരിലെത്തിക്കാനാണ് പദ്ധതി. സിനിമയ്ക്ക് പുറമെ പ്രകൃതി സംബന്ധമായ പരിപാടികള്‍, ശൂന്യാകാശ പര്യവേഷണം, സാഹസിക പ്രകടനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവയിലൂടെ അടുത്ത വര്‍ഷം ആദ്യം പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കാനാണ് ഡിസ്കവറിയുടെ തയ്യാറെടുപ്പ്.
പലരും തങ്ങളുടെ പക്കലുള്ള കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചുള്ള ടി.വി ഒഴിവാക്കിയത് അടുത്തകാലത്താണ്. അതിനു പകരം വിലകൂടിയ എല്‍.സി.ഡി / പ്ളാസ്മ ടി.വി കള്‍ പലരും വാങ്ങിയിട്ടുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നമ്പോള്‍ പ്ളാസ്മാ ടിവിയേക്കാള്‍ ഇരുപതിനായിരത്തില്‍പരം രൂപ ത്രി ഡി ടിവിയ്ക്ക് അധികംകൊടുക്കേണ്ടി വരും. 2010ല്‍ 22 ലക്ഷം ത്രി ഡി ടി.വി സെറ്റുകള്‍ വിറ്റഴിയുമെന്നാണ് കണക്കുകൂട്ടലുകളെങ്കിലും കാര്യങ്ങളൊക്കെ എവിടെയെത്തുമെന്ന് കണ്ടറിയുക തന്നെ വേണം.

ടി.വി. സിജു
കേരള കൌമുദി

Monday, March 15, 2010


വഴിയറിയില്ല അല്ലേ എന്തിന് ഡ്രൈവിംഗ് ഒഴിവാക്കണം!

വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ഇഞ്ച് വലിപ്പം വരുന്ന ടച്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിഞ്ഞുവരുന്നത്. ഉപഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാവിഗേറ്റര്‍ തെളിച്ചുതരുന്ന വഴിയിലൂടെയുള്ള യാത്ര ഇനി ഏറെ ആസ്വാദ്യകരമാവും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.


ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി അറിയില്ല. അതിനാല്‍ സ്വയം ഡ്രൈവ് ചെയ്ത് പോവാം എന്ന മോഹം ഉപേക്ഷിച്ചു. സ്വന്തം കാറുണ്ടായിട്ടും യാത്ര ട്രെയിനിലാക്കുകയും ചെയ്തു. വഴി അറിയാത്തതുകൊണ്ടു മാത്രം ദീര്‍ഘദൂരയാത്രയ്ക്ക് സ്വന്തം വണ്ടി ഉപയോഗിക്കാത്തവര്‍ ഏറെയുണ്ട്. അവര്‍ക്കൊക്കെ ആശ്വാസമേകാന്‍ 'അറിയാത്ത വഴി' പറഞ്ഞുകൊടുക്കാന്‍ വഴികാട്ടി ഇന്ത്യയില്‍ എത്തുകയാണ്.
ഇന്ത്യന്‍ റോഡില്‍ ലക്ഷ്യംതെറ്റാതെ കുതിച്ചുപായാന്‍ ഇനി ജി.പി.എസ് നാവിഗേറ്ററിന്റെ സഹായവും എത്തിയിരിക്കുകയാണ്. വഴിയില്‍ കാത്തുകെട്ടി നില്‍ക്കാതെ എത്രയും വേഗത്തില്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സഹായകമായ സേവനം അവതരിപ്പിച്ചിരിക്കുന്നത് ഡിജിറ്റല്‍ മാപ് രംഗത്തെ പ്രമുഖരായ 'മാപ്മൈഇന്ത്യ'യാണ്.
വിദേശത്ത് വാഹനങ്ങളില്‍ വഴികാട്ടിയായി ജി.പി.എസ് നാവിഗേറ്റര്‍ നേരത്തെ തന്നെ ഉപയോഗത്തിലുണ്ട്. ഇന്ത്യയില്‍ അത് പ്രചാരത്തിലായി വരുന്നതേയുള്ളൂ. പോകേണ്ട ലക്ഷ്യസ്ഥാനം സൂചിപ്പിക്കുക. യാത്ര തുടങ്ങുന്ന സ്ഥലവും. പിന്നെ സ്വസ്ഥമായി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് ഡ്രൈവ് ചെയ്യുക. ഓരോ കവലയിലെ ജംഗ്ഷനിലും വളവിലും തിരിവിലും കാറിനുള്ളില്‍ സ്റ്റിയറിംഗിന് അടുത്തായി സ്ഥാപിച്ചിരിക്കുന്ന ജി.പി.എസ് നാവിഗേറ്റര്‍ സൂചനകള്‍ തന്നുകൊണ്ടിരിക്കും. നേര്‍വഴി ചൂണ്ടികാണിക്കുക മാത്രമല്ല ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞുകൊടുക്കാനും ഈ ഉപകരണം റെഡിയാണ്.
ഇന്ത്യയിലെ പ്രശസ്തമായ 620 നഗരങ്ങളെ കൂടാതെ 5,76,000 ചെറുപട്ടണങ്ങളും വില്ലേജുകളും മുപ്പതിനായിരത്തോളം ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ നാവിഗേറ്ററിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവിടങ്ങളിലെ യാത്രയ്ക്ക് ഇനി തടസ്സമുണ്ടാവില്ല. ടൂറിസവുമായി ബന്ധപ്പെട്ട 125 പ്രധാനപ്പെട്ട സ്ഥലങ്ങളുടെ വിവരവും അതോടൊപ്പം ഹോട്ടലുകള്‍, എ.ടി. എം, പെട്രോള്‍ പമ്പുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ഇതില്‍ കാണാനാവും. ഒരു പ്രത്യേക സ്ഥലത്ത് കൂടി കടന്നുപോവുമ്പോള്‍ അവിടുത്തെ പ്രത്യേകത, പ്രധാനപ്പെട്ട സ്ഥലങ്ങള്‍, അവയുടെ ഫോട്ടോഗ്രാഫുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.
'റോഡ് പൈലറ്റ്' എന്ന പേരില്‍ വിപണിയിലെത്തിയ ഈ വഴികാട്ടിയുടെ വില 7990 രൂപയാണ്. വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ഇഞ്ച് വലിപ്പം വരുന്ന ടച്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിഞ്ഞുവരുന്നത്. ഉപഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാവിഗേറ്റര്‍ തെളിച്ചുതരുന്ന വഴിയിലൂടെയുള്ള യാത്ര ഇനി ഏറെ ആസ്വാദ്യകരമാവും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.ഈ സൌകര്യം ലഭിക്കുന്നതിനായി പ്രത്യേക സിം കാര്‍ഡോ ജി.പി.ആര്‍.എസ് കണക്ഷനോ ആവശ്യമില്ല. മാത്രമല്ല പ്രതിമാസ വരിസംഖ്യയും വേണ്ട. സെല്‍ഫോണ്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കാത്തതു കൊണ്ടുതന്നെ രാജ്യത്ത് ഏതുസമയത്തും എവിടെയും നാവിഗേറ്റര്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. സേവനം ആവശ്യമില്ലാത്തപ്പോള്‍ സ്ളീപ് മോഡിലേക്ക് മാറുന്നതിനാല്‍ പവര്‍ ഉപഭോഗവും കുറയും. സിര്‍ഫ് അറ്റ്ലസ് ഫോര്‍ എന്ന ചിപ്പ്സെറ്റാണ് ഈ നാവിഗേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനമെത്തിയാല്‍ വാഹനത്തിലുള്ളവരെ അറിയിക്കാനുള്ള സൌകര്യവുമുണ്ട്.

Monday, December 28, 2009

നെറ്റില്‍ കുരുങ്ങുന്ന

ഉല്പാദനക്ഷമത


ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം.


ഓഫീസുകളില്‍ നെറ്റ് ദുരുപയോഗം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഇന്ത്യന്‍ കമ്പനികളുടെ ഉല്പാദനക്ഷമത കുറയുന്നതായി കണ്ടെത്തല്‍. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് മൂലം പല കമ്പനികളുടെയും ഉല്പാദനക്ഷമതയില്‍ പന്ത്രണ്ടര ശതമാനത്തിന്റെ കുറവ് വരുന്നതായാണ് പുതിയ സര്‍വ്വെ ഫലം. ഓര്‍ക്കുട്, ഫേസ്ബുക്ക്, മൈസ്പേസ്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ളത്. ഇന്ത്യന്‍ പ്രാദേശികഭാഷകളിലുള്‍പ്പെടെ ഇത്തരം വൈബ്സൈറ്റുകള്‍ നിലവിലുണ്ട്. സൌഹൃദം പങ്കുവയ്ക്കാനും പ്രേമിക്കാനും മറ്റുള്ള കാര്യങ്ങള്‍ക്കുമെല്ലാം ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ പ്രതിദിനം ഒരു മണിക്കൂറെങ്കിലും ചെലവിടാന്‍ ഉദ്യോഗസ്ഥസമൂഹം തയ്യാറാവുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി, ബാംഗ്ളൂര്‍, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ്, മുംബയ്, പൂനെ, ചണ്ഡിഗഡ്, ലക്നൌ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നാലായിരത്തോളം കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(അസോചം)നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. ഇരുപത്തൊന്നിനും അറുപതിനും ഇടയില്‍ പ്രായമായമുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ പകുതിയിലധികവും ഓഫീസ് സമയത്ത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഉപയോഗിക്കുന്നവരാണ്. പത്തില്‍ നാലുപേരും ഓഫീസിലിരുന്നാണ് ഓര്‍ക്കുട്ടിലോ ഫേസ്ബുക്കിലോ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചത്്. ഇവരില്‍ 83 ശതമാനവും തങ്ങളുടെ ചെയ്തികളില്‍ തെറ്റൊന്നും കാണുന്നുമില്ല. തങ്ങളുടെ ബ്രാന്‍ഡിനെ ജനപ്രിയമാക്കാന്‍ പല കമ്പനികളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്സൈറ്റുകളിലും മറ്റും ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാരണംകൊണ്ടുതന്നെ സര്‍വ്വെയില്‍ പങ്കെടുത്ത 19 ശതമാനം കമ്പനികളും ഇത്തരം സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 16 ശതമാനം കമ്പനികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ പരിമിതമായ രീതിയില്‍ സൌകര്യം ലഭ്യമാക്കുന്നുണ്ട്. മറ്റൊരു 40 ശതമാനം കമ്പനികള്‍ ഇവയുടെ ഉപയോഗത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.ഐ.ടി മേഖലയ്ക്ക് പുറമെ പല കമ്പനികളും ഇത്തരത്തിലുള്ള അദ്ധ്വാനനഷ്ടം ഒഴിവാക്കാനായി ഓഫീസില്‍ മിക്ക സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഉപയോഗിക്കാതിരിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റിന് അടിമയായതുപോലെയാണ് സര്‍വെയില്‍ പങ്കെടുത്ത 84 ശതമാനം പേരും. കൂടുതല്‍ നേരം ഇന്റര്‍നെറ്റിന് മുന്നില്‍ ചെലവഴിക്കുക, ഇതിനിടയില്‍ ഇടവേളകള്‍ ഇല്ലാതിരിക്കുക, സര്‍ഫിംഗില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളും ആളുകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങിയെന്നാണ് കണ്ടെത്തല്‍.

ടി. വി. സിജു,

കേരള കൌമുദി ഫ്ലാഷ്

ഡിസംബര്‍ 28, 2009


Thursday, November 12, 2009

പഠനം ഇനി മൊബൈല്‍വഴിയും

ഇനി വിദ്യാഭ്യാസം മൊബൈല്‍ ഫോണ്‍ വഴിയുമാവാം. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ വഴിയുള്ള അദ്ധ്യയനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) തുടക്കമിട്ടുകഴിഞ്ഞു. മൊബൈല്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ എറിക്സണുമായി സഹകരിച്ചാണ് ഇഗ്നോ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 29ന് ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ മൂന്നാംതലമുറ (തേര്‍ഡ് ജനറേഷന്‍ - ത്രി ജി) മൊബൈല്‍ഫോണുകള്‍ വഴി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുകയാണ് ഇപ്പോള്‍ ഇഗ്നോ. ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ഈ കോഴ്സ് ഫലപ്രാപ്തിയിലെത്തുകയാണെങ്കില്‍ മറ്റു കോഴ്സുകള്‍ കൂടി ഈ രീതിയില്‍ കൈകാര്യം ചെയ്യാനാണ് വിദൂര വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഏറെ ഊന്നല്‍ നല്‍കുന്ന ഇഗ്നോ ആലോചിക്കുന്നത്. പദ്ധതി വിജയപ്രദമാകുന്നതോടെ രാജ്യത്തെ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഈ പദ്ധതിയുടെ ചുവടുപിടിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണല്‍ ടെക്നോളജിയും മൊബൈല്‍ വഴി വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആദ്യപടി എന്ന നിലയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ മൊബൈല്‍ പങ്കാളികളെ ക്ഷണിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 20. മൂന്നാം തലമുറയില്‍പെട്ട മൊബൈല്‍ ഫോണുകളില്‍ പാഠഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് ഇഗ്നോയ്ക്ക് വേണ്ടി എറിക്സണ്‍ ഒരുക്കുന്നത്. വീഡിയോ, ഓഡിയോ ഫോര്‍മാറ്റിലുള്ള പാഠഭാഗങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ഡൌണ്‍ലോഡ് ചെയ്ത് കാണാനും കേള്‍ക്കാനും കഴിയുന്നതിനു പുറമെ ഇന്റര്‍നെറ്റ് ബ്രൌസിംഗിലൂടെ ആവശ്യമുള്ള വിവരങ്ങള്‍ തപ്പിയെടുക്കാനും ത്രി ജി മൊബൈല്‍ സംവിധാനം പഠിതാക്കളെ സഹായിക്കും. ആര്‍ക്കും ഏതു സമയത്തും എവിടെയിരുന്നും ഇത്തരം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരിടത്ത് ക്ളാസ്സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്തിരുന്ന് ഒരാള്‍ ഇതിനെ ആംഗ്യഭാഷയിലേക്ക് മാറ്റിയാല്‍ ശബ്ദ-ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഈ പഠനത്തില്‍ പങ്കുചേരാനാവും. പുതിയ സാങ്കേതികവിദ്യയില്‍ ഇതു മൂന്നും ഒരേസമയം തന്നെ നടത്താന്‍ പറ്റുന്നതുമാണ്.

മെച്ചം
പുതിയതരത്തിലുള്ള കോഴ്സിന് സാധാരണ കോഴ്സ് ഫീസിന് പുറമെ ഇഗ്നോ അധികമായി ഈടാക്കുന്നത് 20 മുതല്‍ 25 രൂപവരെയാണ്.
പഠനസാമഗ്രികള്‍ക്ക് സാമ്പത്തികചെലവ് ഏറുമെന്ന പോരായ്മ കൂടുതല്‍ കുട്ടികള്‍ കോഴ്സിന് ചേരുന്നതോടെ കുറയ്ക്കാന്‍ കഴിയും.
പാഠപുസ്തകം വിതരണം ചെയ്യാനുള്ള കാലതാമസം ഇവിടെയുണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും അധികൃതര്‍ക്ക് പാഠഭാഗങ്ങള്‍ പുതുക്കുകയുമാവാം. അത് അപ്പോള്‍ തന്നെ പഠിതാവിന്റെ മൊബൈലിലേക്ക് എത്തിക്കാന്‍ എസ്. എം. എസ് അലേര്‍ട്ട് സേവനവുമുണ്ട്.

സാധ്യത

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ടെലിഫോണ്‍ സാന്ദ്രത മൊബൈല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉണ്ടെന്ന നിലയാണ്. മാത്രമല്ല ബ്രോഡ്ബാന്‍ഡ് സംവിധാനം രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ ലഭ്യമായിട്ടുമുണ്ട്.
ഇപ്പോള്‍ വിപണിയില്‍ എത്തുന്ന ഭൂരിഭാഗം ലാപ്ടോപ്പുകളിലും നെറ്റ്ബുക്കുകളിലും ത്രി ജി സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അക്കാദമിക് കൌണ്‍സിലര്‍മാര്‍ക്കും കോഴ്സ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാന്‍ ഇത് അനുഗ്രഹമാവും.
പഠനസാമഗ്രികള്‍ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും വന്‍ ചെലവുവരുമെന്നിരിക്കെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ടെക്നോളജിയിലൂടെ ചെലവുകുറഞ്ഞ രീതിയിലും കാര്യക്ഷമമായും വിദ്യാഭ്യാസം താഴെ തട്ടിലേക്കു കൂടി എത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു മേന്മ.

ടി.വി.സിജു

Sunday, December 7, 2008

പൊരിഞ്ഞ പോരാട്ടം ഇന്റര്‍നെറ്റിലും

മുംബയില്‍ പാക്ഭീകരരുമായി ഇന്ത്യന്‍ സേനാംഗങ്ങള്‍ ഏറ്റുമുട്ടിയ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലുമുണ്ടായി പൊരിഞ്ഞപോര്. ഏറ്റുമുട്ടിയത് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഹാക്കര്‍മാരുടെ സംഘങ്ങള്‍. ഇരുരാജ്യങ്ങളിലെയും പ്രധാനപ്പെട്ട വെബ്സൈറ്റുകളിലേക്ക് വളരെ തന്ത്രപരമായി നുഴഞ്ഞുകയറി ആക്രമിക്കുകയായിരുന്നു ഇരുരാജ്യങ്ങളിലെയും ഹാക്കര്‍മാര്‍. ഐ. എം.ജി. എന്ന പേരില്‍ സ്വയംപരിചയപ്പെടുത്തുന്ന ഇന്ത്യന്‍ നുഴഞ്ഞുകയറ്റക്കാരുടെ സംഘം പാക്കിസ്ഥാനിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് റഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റ് ആക്രമിച്ചത് നേരത്തെ നവംബര്‍ 17നായിരുന്നു. പാക് ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഈ സൈറ്റില്‍ ഇന്ത്യന്‍ ദേശീയ ചിഹ്നവും സംഘത്തിന്റെ ലോഗോയും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ സംഘം ആക്രമണം തുടങ്ങിവച്ചത്. ഇതിന് ബദലായി ഒ. എന്‍.ജി.സിയുടെ (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മിഷന്‍) വെബ്സൈറ്റ് പാക്ക് ഹാക്കര്‍മാര്‍ നിയന്ത്രണത്തിലാക്കി. 
പാക്കിസ്ഥാനി സൈബര്‍ ആര്‍മി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് അറിയുന്നു. ഒ. എന്‍.ജി.സി സൈറ്റിന് പിറകെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ്, സെന്റര്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ്, മദ്ധ്യപ്രദേശിലെ റെത്ലം കേന്ദ്രീയ വിദ്യാലയ എന്നിവയുടെ വെബ്സൈറ്റുകളും പാക് ഹാക്കര്‍മാരുടെ ആക്രമണത്തിനിരയായി. ഇവയില്‍ ആദ്യത്തെ രണ്ട് വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കാനായിട്ടില്ല. ആന്ധ്രപ്രദേശിലെ സി.ഐ.ഡി.യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് പൊലീസ് തിരയുന്ന 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ ലിസ്റ്റ് നീക്കിയും പാക് ഹാക്കര്‍മാര്‍ അരിശം തീര്‍ത്തു. ഈ സൈറ്റ് ഇനിയും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. സ്ഥാനം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ജി.പി.എസ്. ലൊക്കേറ്റര്‍, മരുഭൂമിയിലായാലും കൊടുങ്കാട്ടിലായാലും റേഞ്ച് പോവാത്ത സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയവയാണ് ഭീകരര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി മുന്നേറുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് സൈനികകേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്. 
'ഗൂഗിള്‍ എര്‍ത്തി'ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മുംബയിലെ താജ് ഹോട്ടല്‍ ആക്രമണത്തിനുള്ള രൂപരേഖ തയ്യാറാക്കിയതെന്ന് പിടിയിലായ ഭീകരന്‍ തന്നെ സമ്മതിച്ചിരുന്നു. ഇന്ത്യയിലെ മിലിറ്ററി കേന്ദ്രങ്ങളടക്കം തന്ത്രപ്രധാനമായ പല സ്ഥലങ്ങളുടെയും മാപ്പുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ ലഭിക്കുന്നത് വിധ്വംസകപ്രവര്‍ത്തകര്‍ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കൂടുതല്‍ സൌകര്യമൊരുക്കുമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതിന് തടയിടാന്‍ ഗൂഗിള്‍ കമ്പനി തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
പുതിയ സാഹചര്യത്തിലുള്ള ഭീഷണി നേരിടാന്‍ ബാംഗ്ളൂരിലെ ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വമ്പന്‍ ഐ.ടി. കമ്പനികള്‍ സുരക്ഷയ്ക്കായി മാത്രം ഇരുപത്തയ്യായിരത്തിലേറെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് വിവരം.