Monday, June 21, 2010

സൌഹൃദത്തിലുമുണ്ട്
രഹസ്യപ്പൊലീസ് !


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ രണ്ട് കുറ്റവാളികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞത് അവരുടെ മൊബൈല്‍ഫോണിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്താലാണ്. ഫോണ്‍സംഭാഷണവും അതിന്റെസ്ഥാനവും പിന്തുടരുന്നതിലൂടെ പൊലീസിന് പണി എളുപ്പമായി. ഭാര്യയെയും കാമുകിയെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് ജയില്‍ച്ചാട്ടക്കാരെ കുരുക്കിയത്.
വിദേശരാജ്യങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ മൊബൈല്‍ഫോണിനെ മാത്രമല്ല കൂട്ടുപിടിക്കുര്‍ന്നത്. അമേരിക്കയിലും ബ്രിട്ടനിലും പൊലീസ് കുറ്റവാളികളെ തിരയുന്നത് ഇപ്പോള്‍ മൈക്രോബ്ളോഗിംഗ് - സൌഹൃദസൈറ്റുകളിലാണ്. സൌഹൃദസൈറ്റുകളില്‍ തപ്പിയാല്‍ പിടികിട്ടാപ്പുള്ളികളായി നടക്കുന്ന പലരെയും കിട്ടുമെന്ന അവസ്ഥയാണ് അവിടെ. കുറ്റകൃത്യം ചെയ്ത ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാമുകിയേയും ബന്ധപ്പെടുന്നത് മൊബൈല്‍ഫോണിനു പുറമെ സൌഹൃദസൈറ്റുകളിലൂടെയാണ്. ഇവയെ പിന്തുടര്‍ന്നാണ് പൊലീസ് കുറ്റവാളിയെ കണ്ടെത്തുന്നത്.
ഇതിനു സമാനമായൊരു നീക്കം ഇന്ത്യയിലും തുടങ്ങി. കര്‍ണ്ണാടക സി.ഐ.ഡി വിഭാഗമാണ് ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യപടി എന്ന നിലയില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും കര്‍ണ്ണാടക സി.ഐ.ഡി അംഗത്വമെടുത്തുകഴിഞ്ഞു. സി.ഐ.ഡി പോലുള്ള ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ സൌഹൃദസൈറ്റുകളില്‍ അംഗത്വമെടുക്കുന്നതോടെ പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകാനും സംവദിക്കാനും ഏറെ സൌകര്യമൊരുക്കും. പുറംലോകം അറിയാത്ത കുറ്റകൃത്യങ്ങള്‍ പോലും സൌഹൃദസൈറ്റുകളിലൂടെ വെളിപ്പെടുത്താന്‍ പലരും തയ്യാറാവുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.
കേസിന്റെ പുരോഗതിയും മറ്റു വിവരങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനും സൌഹൃദകൂട്ടായ്മ ഉപയോഗപ്പെടുമെന്നാണ് കര്‍ണ്ണാടക സി.ഐ.ഡി വിഭാഗം തലവന്‍ നല്‍കുന്ന സൂചനകള്‍. പൊതുജനങ്ങള്‍ നല്‍കുന്ന സൂചനകളിലൂടെ സഞ്ചരിച്ചാല്‍ കുറ്റകൃത്യങ്ങളുടെ തുമ്പുണ്ടാക്കാന്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് സംഘം. 'ഡിജിപിസിഐഡികര്‍ണ്ണാടക' എന്നാണ് ഫേസ്ബുക്കിലെയും ട്വിറ്ററിലെയും സി. ഐ.ഡി കര്‍ണ്ണാടക ഡിവിഷന്റെ യൂസര്‍ നെയിം.
ഡല്‍ഹി പൊലീസിനും ട്വിറ്ററിലും ഫേസ്ബുക്കിലും അംഗത്വമുണ്ട്. ട്രാഫിക് സംബന്ധമായ കാര്യങ്ങള്‍, റാലികള്‍, റോഡ് ബ്ളോക്ക്, ആക്സിഡന്റ് തുടങ്ങി കാര്യങ്ങള്‍ ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് ഡല്‍ഹി പൊലീസ് ലഭ്യമാക്കി തുടങ്ങി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കമായി തുടങ്ങിയതാണെങ്കിലും മികച്ച പ്രതികരണമാണ് ഡല്‍ഹി പൊലീസിന് ലഭിക്കുന്നത്.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ ഫേസ്ബുക്ക് സൌഹൃദസൈറ്റ് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ് ഗവണ്‍മെന്റ് ഓഫീസുകളില്‍. ജോലി സമയത്ത് ജീവനക്കാര്‍ ഫേസ്ബുക്കിലും മറ്റും 'അലഞ്ഞുതിരിയുന്നത്' വന്‍ സാമ്പത്തികനഷ്ടത്തിനു ഇടയാക്കുന്നുണ്ടെന്ന ഐ.ടി ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ്ബുക്ക് നിരോധിച്ചിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് സേവനം പരിമിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.

ടി.വി.സിജു

1 comment:

cyberspace history said...

വിദേശരാജ്യങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ മൊബൈല്‍ഫോണിനെ മാത്രമല്ല കൂട്ടുപിടിക്കുര്‍ന്നത്. അമേരിക്കയിലും ബ്രിട്ടനിലും പൊലീസ് കുറ്റവാളികളെ തിരയുന്നത് ഇപ്പോള്‍ മൈക്രോബ്ളോഗിംഗ് - സൌഹൃദസൈറ്റുകളിലാണ്. സൌഹൃദസൈറ്റുകളില്‍ തപ്പിയാല്‍ പിടികിട്ടാപ്പുള്ളികളായി നടക്കുന്ന പലരെയും കിട്ടുമെന്ന അവസ്ഥയാണ് അവിടെ. കുറ്റകൃത്യം ചെയ്ത ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാമുകിയേയും ബന്ധപ്പെടുന്നത് മൊബൈല്‍ഫോണിനു പുറമെ സൌഹൃദസൈറ്റുകളിലൂടെയാണ്. ഇവയെ പിന്തുടര്‍ന്നാണ് പൊലീസ് കുറ്റവാളിയെ കണ്ടെത്തുന്നത്.
ഇതിനു സമാനമായൊരു നീക്കം ഇന്ത്യയിലും തുടങ്ങി. കര്‍ണ്ണാടക സി.ഐ.ഡി വിഭാഗമാണ് ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.