Tuesday, April 20, 2010



ഹാക്കിംഗ്:
കുട്ടിവില്ലന്‍മാര്‍
ഇന്റര്‍നെറ്റിലൂടെ മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

പരിണതഫലം എന്തെന്നു നോക്കാതെ എന്തും ചെയ്തുനോക്കാനുള്ള ഏറെ അഭിവാഞ്ഛ ഏറെയും കുട്ടികള്‍ക്കാണ്. അതുതന്നെയാണ് പല പ്രശ്നങ്ങളിലേക്കും കുട്ടികളെ എടുത്തുചാടിക്കുന്നതും. വിവരസാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന വളര്‍ച്ച കുട്ടികള്‍ സാകൂതം നിരീക്ഷിക്കുകയാണ്. പുതിയ കാര്യങ്ങള്‍ എന്തുതന്നെയായാലും അത് ചെയ്തുനോക്കാനായി ശ്രമം.
അനുവാദമില്ലാത്ത ഇന്റര്‍നെറ്റിലൂടെയും മറ്റും മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്തതിന് അമ്മയ്ക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുന്നതിനിടയില്‍ ബ്രിട്ടനില്‍ നടന്ന സര്‍വ്വെ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
സര്‍വെയില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണ്. കൂട്ടുകാരുടെ ഫേസ്ബുക്ക്, ഇ-മെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിനോക്കിയിട്ടുള്ളത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടിട്ടുള്ളത്.
19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വെയുമായി സഹകരിച്ചത്. സ്വന്തം കംപ്യൂട്ടര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ സ്കൂളിലെ കംപ്യൂട്ടര്‍ ഉപയോഗപ്പെടുത്തിയോ ആണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം -ക്രാക്കിംഗ,് നടത്തുന്നത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ക്രാക്കിംഗില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ക്രാക്കിംഗിനെ കണ്ടുവെങ്കില്‍ മറ്റൊരു 20 ശതമാനം കുട്ടികളും ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനായുള്ള മാര്‍ഗ്ഗമായാണ്.
കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം നിരുത്സാഹപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണമാണ് അത്യാവശ്യം.
എന്നാല്‍, ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാരുടെ ദൌര്‍ലഭ്യം കൂടുതലാണെന്ന് സൈബര്‍ സെക്യൂരിറ്റി മേലയില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്കല്‍ ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയ അഭിപ്രായപ്പെട്ടു. നാസ്കോമിന്റെ ഒരു സര്‍വ്വെ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയുള്ള പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വമ്പന്‍ കമ്പനികള്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ആവശ്യമായ എത്തിക്കല്‍ ഹാക്കര്‍മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

ടി.വി.സിജു

1 comment:

cyberspace history said...

ഇന്റര്‍നെറ്റിലൂടെ മറ്റുള്ളവരുടെ കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുന്നത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.