Friday, April 16, 2010

പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ്
ഓര്‍മ്മയായി


പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ് ഇനി ഓര്‍മ്മ മാത്രം. 2010 ഏപ്രില്‍ ഒന്നിന് 68-ാം വയസ്സില്‍ കടുത്ത ന്യൂമോണിയാ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.
1975ല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ പേഴ്സണല്‍ കംപ്യൂട്ടറിന്റെ സൃഷ്ടാവായിരുന്നു ഹെന്‍റി റോബര്‍ട്സ്. ആള്‍ടെയ്ര്‍ 8800 എന്ന ഈ കംപ്യൂട്ടര്‍ വിവരസാങ്കേതികവിദ്യാ ചരിത്രത്തില്‍ പ്രത്യേകസ്ഥാനവും നേടിയിട്ടുണ്ട്.
ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 1971ല്‍ റോബര്‍ട്സ് സ്ഥാപിച്ചതാണ് മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം എന്ന മിറ്റ്സ്. റോക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പ്രധാന ജോലി. എങ്കിലും ഇവര്‍ പുറത്തിറക്കിയ ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ കിറ്റുകളായിരുന്നു വിപണിയില്‍ വിജയം കൊയ്തത്. 1973ല്‍ ഒരു മില്യണ്‍ ഡോളറിന്റെ വരുമാനം കാല്‍ക്കുലേറ്റര്‍ കിറ്റുകളിലൂടെ ഈ കമ്പനി നേടി. എന്നാല്‍ ഈ ശ്രുകദശ ഏറെക്കാലം നിണ്ടുനിന്നില്ല. അപ്പോഴേക്കും വിപണിയില്‍ മത്സരം കൊഴുത്തിരുന്നു. അങ്ങനെ പ്രശ്നങ്ങളിലേക്ക് കമ്പനി മൂക്കുകുത്തി. ഈയൊരു സാഹചര്യത്തിലാണ് കമ്പനിയെ ശക്തിപ്പെടുത്താനായി റോബര്‍ട്സ് ഇലക്ട്രോണിക് കംപ്യൂട്ടര്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാരംഭിച്ചത്. തുടര്‍ന്നാണ് ആള്‍ടെയ്ര്‍ 8800 എന്ന പേഴ്സണല്‍ കംപ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്റല്‍ 8080 എന്ന മൈക്രോപ്രോസസ്സറിനെ അടിസ്ഥാനമാക്കിയതാണ് ഇത് രൂപകല്പന ചെയ്തെടുത്തത്. 397 ഡോളര്‍ വിലവരുന്ന ഈ കംപ്യൂട്ടറിനെക്കുറിച്ചാണ് 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക് മാഗസില്‍ ഫീച്ചര്‍ വന്നത്. അതോടെ കമ്പനിക്ക് ഓര്‍ഡറുകളുടെ പ്രവാഹമായി. നൂറു ഡോളര്‍ അധികം നല്‍കിയാല്‍ കംപ്യൂട്ടര്‍ അസംബിള്‍ ചെയ്തു നല്‍കാനും കമ്പനി തയ്യാറായി. എങ്കിലും 1977ല്‍ റോബര്‍ട്സ് ഈ കമ്പനി വില്‍പ്പന നടത്തി. പിന്നീട് ഇദ്ദേഹം ജോര്‍ജ്ജിയയിലേക്ക് മടങ്ങുകയായിരുന്നു. അവിടെ ഒരു നാട്ടുമ്പുറത്ത് തന്റെ ഡോക്ടര്‍ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു റോബര്‍ട്സ്.
ആള്‍ടെയ്റിനു വേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിപ്പിച്ച ദിവസം ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. ടെസ്റ്റ് ചെയ്യപ്പെടാത്ത ഒരു സോഫ്റ്റ്വെയര്‍ അക്കാലത്തെ പ്രശസ്തമായ ആള്‍ടെയ്ര്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സാഹസം കാട്ടിയ ഡോ. ഹെന്‍റി എഡ്വേര്‍ഡ് ഒരു പുതുയുഗത്തിലേക്കുള്ള വാതിലാണ് അന്ന് തുറന്നുകൊടുത്തത്.

ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ്
ഹെന്‍റി റോബര്‍ട്സിന്റെയും എഡ്ന വില്‍ഷര്‍ റോബര്‍ട്സിന്റൈയും മകനായി ഫ്ളോറിഡയിലെ മിയാമിയില്‍ 1941 സെപ്തംബര്‍ 13നാണ് റോബര്‍ട്സ് ജനിച്ചത്. അച്ഛന് ജോലി സൈന്യത്തിലായിരുന്നു. ഇദ്ദേഹത്തിന് ഒരു ഗൃഹോപകരണ റിപ്പയര്‍ കട കൂടി സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കുഞ്ഞു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തി കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ഒരു ന്യൂറോ സര്‍ജന്‍ റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു. മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചത് ഈ സര്‍ജനാണ്. അങ്ങനെ എന്‍ജിനീയറിംഗ് ബിരുദം സമ്പാദിക്കുന്നതിനായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖ തിരഞ്ഞെടുത്തു. പഠനത്തിനിടെ ജോന്‍ ക്ളാര്‍ക്കിനെ തന്റെ ജീവിതസഖിയായി സ്വീകരിക്കുകയും ചെയ്തു. റോബര്‍ട്സിന് രണ്ടു ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.
യു. എസ് എയര്‍ഫോഴ്സിലും ഹെന്‍റി റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തിരുന്നു. അവിടുത്തെ ട്രെയ്നിംഗിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നെയും പലവിധ പ്രോജക്ടുകള്‍ക്കു വേണ്ടിയും കഷ്ടപ്പെട്ടു. ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയും റോബര്‍ട്സ് ഉണ്ടാക്കി. 1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലും ജോലി നോക്കി. അതില്‍പിന്നെയാണ് 71ല്‍ മിറ്റ്സ് സ്ഥാപിക്കുന്നത്.

മിറ്റ്സും മൈക്രോസോഫ്റ്റും
ഇന്നത്തെ പ്രശസ്തരായ മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. ഇവിടെയാണ് സോഫ്റ്റ്വെയര്‍രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത്. ജോലിക്കാര്യത്തില്‍ ഹെന്‍റി എഡ്വേര്‍ഡ് നല്‍കിയ പ്രത്യേക പരിഗണനകള്‍ മൈക്രോസോഫ്റ്റ് ചിന്തകളെ ശക്തിപ്പെടുത്തുന്നതരത്തിലായിരുന്നു
1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അവര്‍ദയഴ 8800) എന്ന ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം - മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയ്ര്‍. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര്‍ സൂചിപ്പിച്ചിരുന്നു. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ്വേര്‍ഡ് റോബര്‍ട്ട്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്റര്‍പ്രട്ടറിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കുകയും ചെയ്തു. ഇന്റര്‍പ്രട്ടര്‍ 'ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ ഗേറ്റ്സ്.
രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് മൈക്രോ-സോഫ്റ്റ് (Micro-soft) എന്ന സ്വന്തം കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ ഘയനഴസറസബര്‍ പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.



ടി. വി. സിജു

1 comment:

cyberspace history said...

പേഴ്സണല്‍ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ് ഇനി ഓര്‍മ്മ മാത്രം. 2010 ഏപ്രില്‍ ഒന്നിന് 68-ാം വയസ്സില്‍ കടുത്ത ന്യൂമോണിയാ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.