Thursday, May 6, 2010


അശ്ളീലവൈറസ്: പണത്തിനായി
ഉപയോക്താക്കളെ ഭീഷണിപ്പെടുത്തുന്നു!


ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്ന അശ്ളീലവൈറസും രംഗത്ത്. ജപ്പാനിലും യൂറോപ്പിലുമാണ് പുതിയ വൈറസ് ആക്രമണഭീഷണി നിലവിലുള്ളത്. രണ്ടിടങ്ങളിലും ഭീഷണിയുടെ സ്വരത്തില്‍ വ്യത്യാസങ്ങളുണ്ട്. ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്നാണ് ഇത് നെറ്റ് ഉപയോക്താക്കളുടെ കംപ്യൂട്ടറിലെത്തുന്നത്.
ജപ്പാനീസ് ട്രോജന്‍ 200 മില്യണ്‍ കംപ്യൂട്ടറുകളെ ബാധിച്ചുകഴിഞ്ഞു. 'വിന്നി' എന്ന ഫയല്‍ ഷെയറിംഗ് സര്‍വ്വീസ് ഉപയോഗിച്ചവര്‍ക്കാണ് ഉപദ്രവം ഏറെയും. 'ഹെന്റായ് ജനര്‍' എന്ന ഗെയിമിന്റെ അനധികൃത കോപ്പി നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നവരാണ് അശ്ളീലവൈറസിന്റെ വായില്‍ അകപ്പെടുന്നത്. 5500 പേരെയെങ്കിലും ഇത് ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് ജപ്പാനിലെ വെബ് സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ നല്‍കുന്ന സൂചനകള്‍.
ഗെയിം ഡൌണ്‍ലോഡ് ചെയ്യാന്‍ ചില വ്യക്തിഗത വിവരങ്ങള്‍ വെബ്സൈറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. ഗെയിം ഡൌണ്‍ലോഡ് ആകുന്നതോടൊപ്പം ഈ വൈറസും സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറും. കോപ്പിറൈറ്റ് ഇല്ലാത്ത ഗെയിം ഉപയോഗിക്കാനായി തുനിയുമ്പോള്‍ തന്നെ സ്ക്രീനില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി 1500 യെന്‍ അടയ്ക്കണമെന്നാകും. ഇല്ലെങ്കില്‍ നേരത്തെ നല്‍കിയ വിവരങ്ങളിലൂടെ നെറ്റ് ഉപയോക്താക്കളുടെ വെബ്ഹിസ്റ്ററി വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്നാകും ഭീഷണി. മാന്യന്മാരുടെ വെബിലൂടെയുള്ള സഞ്ചാരം അശ്ളീലം തേടിയുള്ളതാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പലരും ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കും.
ജപ്പാനില്‍ ഇതാണ് രീതിയെങ്കില്‍ യൂറോപ്പില്‍ മറ്റൊരു പതിപ്പാണ്. ഇതില്‍ ഭീഷണിയില്‍ ചില മാറ്റങ്ങളുണ്ട്. ഐ.സി.സി.പി എന്നപേരില്‍ അറിയപ്പെടുന്ന കോപ്പിറൈറ്റ് ഫൌണ്ടേഷന്റെ പേരിലാണ് ഇവിടെ ഭീഷണി. ക്രെഡിറ്റ് കാര്‍ഡ് മുഖേന 400 ഡോളര്‍ അമേരിക്കന്‍ ഡോളര്‍ പിഴയയ്ക്കാനാണ് ആവശ്യപ്പെടുന്നത്. പൈസ ഒടുക്കിയില്ലെങ്കില്‍ ചെലവേറിയ കോടതി വ്യവഹാരത്തെയും തുടര്‍ന്നുണ്ടാകുന്ന ജയില്‍വാസത്തെയും കുറിച്ചായിരിക്കും ഓര്‍മ്മപ്പെടുത്തല്‍. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുത്താലോ അവര്‍ക്കാവശ്യമായ തുക എടുത്തശേഷം കാര്‍ഡിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള മെസേജുകള്‍ കംപ്യൂട്ടറില്‍ പൊങ്ങിവരുന്നുവെങ്കില്‍ അതിനെ ഗൌനിക്കാതെ ഉടന്‍ തന്നെ നല്ലൊരു ആന്റി-മാല്‍വെയര്‍ സ്കാനറിന്റെ സഹായം തേടുന്നതാണ് ഉചിതം. സ്കാനിംഗിലൂടെ വൈറസ്ബാധ ഒഴിവാക്കി കംപ്യൂട്ടറിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക.

1 comment:

cyberspace history said...

ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്ന അശ്ളീലവൈറസും രംഗത്ത്. ജപ്പാനിലും യൂറോപ്പിലുമാണ് പുതിയ വൈറസ് ആക്രമണഭീഷണി നിലവിലുള്ളത്. രണ്ടിടങ്ങളിലും ഭീഷണിയുടെ സ്വരത്തില്‍ വ്യത്യാസങ്ങളുണ്ട്. ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്നാണ് ഇത് നെറ്റ് ഉപയോക്താക്കളുടെ കംപ്യൂട്ടറിലെത്തുന്നത്.